ചെന്നിത്തലയ്ക്ക് 21 എം.എല്‍.എമാരില്‍ 19 പേരുടെ പിന്തുണ; പ്രതിപക്ഷ നേതാവിനെ ഹൈക്കമാന്‍ഡ് നാളെ പ്രഖ്യാപിക്കും

പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്ക്ക് പിന്തുണയുമായി ഭൂരിപക്ഷം എംഎല്‍എമാര്‍. പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ സംസ്ഥാനത്തെത്തിയ എഐസിസി പ്രതിനിധികള്‍ക്കു മുന്നിലാണ് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചത്. 21 കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ 19 പേരും രമേശ് ചെന്നിത്തല തുടരാനാണ് താത്പര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല നടത്തിയതെന്നാണ് എംഎല്‍എമാരുടെ അഭിപ്രായം. സര്‍ക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളാണ് അദ്ദേഹത്തിന് ഗുണം ചെയ്തത്. പല സംഭവങ്ങളിലും സര്‍ക്കാരിന് പിന്‍മാറേണ്ടി വന്നിട്ടുണ്ടെന്നും ഈ ഘട്ടത്തില്‍ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് രമേശ് ചെന്നിത്തലയെ മാറ്റേണ്ടെന്നാണ് പൊതു അഭിപ്രായം.

വി ഡി സതീശനായിരുന്നു പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മറ്റൊരാള്‍.എന്നാല്‍ സതീശന് തന്റേതടക്കം രണ്ടുപേരുടെ മാത്രമാണ് പിന്തുണയുള്ളത്. അതേസമയം നിയമസഭാ കക്ഷി നേതൃ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഹൈക്കമാന്‍ഡ് പ്രതിനിധികളെ ധരിപ്പിക്കുകയും ചെയ്തു. സര്‍ക്കാരിന്റെ അഴിമതികള്‍ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുത് എന്നാണ് കെപിസിസി ആസ്ഥാനത്തെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികളായ മല്ലികാര്‍ജ്ജുന ഘാര്‍ഗേ, വി.വൈദ്യലിംഗം എന്നിവരോട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അറിയിച്ചത്.

നേരിട്ട് എത്താതിരുന്ന ഷാഫി പറമ്പില്‍ എം.എല്‍.എ ഹൈക്കമാന്‍ഡ് പ്രതിനിധികളെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ ഔദ്യോഗികമായി ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ നിന്നും അടുത്തദിവസം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ രമേശ് ചെന്നിത്തല ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ദേശീയ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കേരളം വിട്ടുപോകാനാകില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെത്തിയ ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന് ആവശ്യപ്പെട്ടത്.