ബി.ജെ.പിയെ വീഴ്ത്തുക അസാദ്ധ്യമല്ല, എളുപ്പവുമല്ല - പ്രശാന്ത് കിഷോർ

ബിജെപിയെ പരാജയപ്പെടുത്തുകയെന്നാല്‍ അസാധ്യമായ കാര്യമല്ലെന്നും എന്നാല്‍ അത് എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ കഴിയുന്ന ഒന്നല്ല എന്നുമാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ അഭിപ്രായം. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ബിജെപി മുന്നോട്ട് വെക്കുന്ന ചില തന്ത്രങ്ങളുണ്ട്. അതില്‍ ഒന്നിനെയെങ്കിലും മറികടക്കുന്ന രീതിയില്‍ തന്ത്രങ്ങള്‍ മെനയാന്‍ കഴിഞ്ഞാല്‍ മാത്രമേ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് സാധിക്കുകയുള്ളൂവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

2024ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കുമോ എന്ന് ചോദിച്ചാല്‍ കഴിയും എന്നാണ് ഉത്തരം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാലും അവരെ താഴെയിറക്കാന്‍ കഴിയും. പക്ഷേ ഇപ്പോഴത്തെ സഖ്യങ്ങളും അതിലെ നേതാക്കളും ഒന്നും അതിന് പ്രാപ്തരല്ല. 2012ല്‍ ഈ സംസ്ഥാനങ്ങളിലെല്ലാം പരാജയപ്പെട്ട ബിജെപി 2014ല്‍ എന്താണ് നേടിയെടുത്തത് എന്ന് എല്ലാവര്‍ക്കും അറിയാം.

ഹിന്ദുത്വത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി. ഹിന്ദുത്വ നിലപാടിന് ഒപ്പം ദേശീയത, ജനക്ഷേമം എന്നിവയിലും ഊന്നിയുള്ളതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍. ഇതില്‍ ഏതെങ്കിലും രണ്ടെണ്ണത്തെ മറികടക്കുകയും കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ മാത്രമേ ബിജെപിയെ താഴെയിറക്കുന്നതിനെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. 2015ല്‍ ബിഹാറില്‍ ഒരു മഹാസഖ്യം വിജയിച്ചതിന് ശേഷം അത്തരത്തിലൊന്ന് സംഭവിച്ചിട്ടില്ലെന്നതും പ്രശാന്ത് കിഷോര്‍ ചൂണ്ടിക്കാണിക്കുന്നു.

കുറച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ സഖ്യത്തിന് വേണ്ടി മാത്രം ഒരുമിച്ച് നിന്നതുകൊണ്ട് ബിജെപിയെ വെല്ലുവിളിക്കാന്‍ കഴിയില്ല. വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ സാമൂഹിക അടിത്തറ ശക്തിപ്പെടുത്തണം. ദേശീയ തലത്തില്‍ ഒരു ശക്തമായ പ്രതിപക്ഷ സഖ്യം രൂപപ്പെട്ട് വരികയാണെങ്കില്‍ അവരെ സഹായിക്കാനും സഹകരിക്കാനും താന്‍ തയ്യാറാണെന്ന് പ്രശാന്ത് കിഷോര്‍ പറയുന്നു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മഹാവിജയങ്ങള്‍ സ്വന്തമാക്കുമ്പോഴും നിയസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് പലപ്പോഴും അടിതെറ്റുന്നു. ഇതിനുള്ള കാരണം ദേശീയതയെ ബിജെപി എങ്ങനെ ഉപയോഗിക്കുന്നുവെന്നതാണ്. പൊതു തിരഞ്ഞെടുപ്പില്‍ ദേശീയത ചര്‍ച്ചയാകും. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളാണ് കൂടുതലും ചര്‍ച്ചയാകുന്നത്. ഈ പരിമിധി ദേശീയതലത്തില്‍ നോക്കുമ്പോള്‍ ബിജെപിക്ക് നേരിടേണ്ടി വരുന്നില്ല.

ബിജെപിയെ താഴെയിറക്കാന്‍ ഏതൊക്കെ സംസ്ഥാനങ്ങളിലാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നു. ബിഹാര്‍, ബംഗാള്‍, ഒഡീഷ. തെലങ്കാന, ആന്ധ്ര, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 200 മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ 50 സീറ്റുകളാണ് ബിജെപിക്ക് ഈ മേഖലയില്‍ നിന്ന് നേടാന്‍ കഴിയുന്നത്. പക്ഷേ ബാക്കി വരുന്ന 350 സീറ്റുകളില്‍ ബിജെപിയുടെ തേരോട്ടമാണ് കാണാന്‍ കഴിയുക. ഇവിടെ അവരുടെ ശക്തികേന്ദ്രങ്ങളില്‍ വിള്ളലുണ്ടാക്കുകയാണ് പ്രധാനം.

പ്രതിപക്ഷത്തെ പാര്‍ട്ടികള്‍ ഒരു സഖ്യത്തിലായ ശേഷം മുന്‍പ് പറഞ്ഞ കാര്യങ്ങളില്‍ ഏതെങ്കിലും രണ്ട് മേഖലയില്‍ ബിജെപിയെ മറികടക്കാന്‍ കഴിയുകയും ചെയ്താല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ 250 സീറ്റുകള്‍ വരെ നേടാനാകും. ഉത്തരേന്ത്യയിലും പടിഞ്ഞാറേ ഇന്ത്യയിലും നൂറ് സീറ്റ് കൂടി അധികം നേടുകയാണ് ഇതിനായി ചെയ്യേണ്ടത്.

ഒരു രാജ്യത്തെ സംബന്ധിച്ച് ശക്തമായ പ്രതിപക്ഷം ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ കോണ്‍ഗ്രസ് തകരാന്‍ പാടില്ലെന്ന് വിശ്വസിക്കുന്നു. അഞ്ച് മാസം കൊണ്ട് സഖ്യം ഉണ്ടാക്കി ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയില്ല. അതിന് ദീര്‍ഘവീക്ഷണം കൂടിയുള്ള ഒരു നേതൃത്വം ഉണ്ടാകണം. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെയുള്ള കാലത്തേക്കുള്ള പദ്ധതിയുമായി വേണം ബിജെപിയെ നേരിടാന്‍ ഇറങ്ങാന്‍. അത് സംഭവിക്കും അതാണ് ജനാധിപത്യത്തിന്റെ ശക്തി- പ്രശാന്ത് പറയുന്നു.