തൃക്കാക്കരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക്, പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ മുന്നണികള്‍

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടന്നതോടെ പരമാവധി വോട്ട് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് മുന്നണികള്‍. വോട്ടര്‍മാരെ എല്ലാവരെയും നേരില്‍ കണ്ട് തന്നെ വോട്ടഭ്യര്‍ത്ഥിക്കാനുള്ള പരിശ്രമമാണ് സ്ഥാനാര്‍ഥികളും നേതാക്ക•ാരും നടത്തുന്നത്.

പരസ്യ പ്രചാരണത്തിന് ഇനി ഒരാഴ്ച്ച കൂടിയാണ് അവശേഷിക്കുന്നത്. തൃക്കാക്കര മണ്ഡലത്തിന്റെ ചരിത്രത്തിലെ നാലാം തിരഞ്ഞെടുപ്പ്. പി.ടി.തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നു നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പി.ടിയുടെ ഭാര്യ ഉമ തോമസ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരാണു അങ്കത്തിനിറങ്ങുന്നത്.

അതേസമയം, 2021ലെ തിരഞ്ഞെടുപ്പില്‍ 10% വോട്ട് നേടിയ ട്വന്റി20ക്ക് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയില്ല. തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന നിലപാട് ഞായറാഴ്ച ട്വന്റി ട്വന്റി പ്രഖ്യാപിക്കുന്നതും നിര്‍ണ്ണായകമാകും.

രണ്ടാം പിണറായി സര്‍ക്കാറിന്റെ വാര്‍ഷികത്തിന് പിന്നാലെ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് ചരിത്രത്തുടര്‍ച്ച നേടിയ സര്‍ക്കാറിന്റെ ആദ്യ വെല്ലുവിളിയാണ്. മുഖ്യമന്ത്രിക്കു പുറമേ മറ്റ് മന്ത്രിമാര്‍, അന്‍പതോളം എംഎല്‍എമാര്‍ എന്നിവ ഇടതുപക്ഷത്തിനുവേണ്ടി വീടുകള്‍തോറും കയറി വോട്ട് അഭ്യര്‍ഥിക്കുന്നു.

Read more

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സുധാകരന്‍, പി.കെ.കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കളും എംഎല്‍എമാരും യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി വീടുകള്‍ കയറുന്നു. എ.കെ.ആന്റണി 27നു പ്രചാരണത്തിനെത്തും.