നാരായണഗുരുവിന്റേതിന് പകരം ശങ്കരാചാര്യരുടേത് വേണമെന്ന് കേന്ദ്രം, പറ്റില്ലെന്ന് കേരളം; റിപ്പബ്ലിക് ദിനത്തിൽ നിശ്ചല ദൃശ്യമില്ലാതെ സംസ്ഥാനം

ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡില്‍ കേളത്തിന്റെ നിശ്ചല ദൃശ്യമുണ്ടാകില്ല. കേരളം സമര്‍പ്പിച്ച നാരായണഗുരുവിന്റെ നിശ്ചല ദൃശ്യം കേന്ദ്ര പ്രതിരോധ മന്ത്രാലയ സമിതി തള്ളി.

പകരം ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കാനും നിര്‍ദേശിച്ചു. ഈ രണ്ട് ആവശ്യങ്ങളും അംഗീകരിക്കാന്‍ കേരളം തയ്യാറായിരുന്നില്ല. ഇതോടെ കേരളത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്. സാമൂഹ്യ പരിഷ്‌കര്‍ത്താവായ ഗുരുവിന്റെ പ്രതിമയും ജഡായു പാറയും കൂടി ഉള്‍പ്പെടുന്ന നിശ്ചല ദൃശ്യമാണ് കേരളം സമര്‍പ്പിച്ചത്. ആദ്യ റൗണ്ടില്‍ കേരളത്തിന്റേത് മികച്ച നിശ്ചല ദൃശ്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടിരുന്നു.

2020ൽ കേരളത്തിന്റെ ഫ്‌ളോട്ട് നിരസിക്കപ്പെട്ടപ്പോൾ, കേന്ദ്രത്തിന്റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് അന്നത്തെ നിയമമന്ത്രി എകെ ബാലൻ പറഞ്ഞിരുന്നു. കേരള കലാമണ്ഡലം, വള്ളംകളി, ആന, മോഹിനിയാട്ടം, തെയ്യം, കഥകളി, ചെണ്ടമേളം എന്നിവ ഉൾക്കൊള്ളുന്ന ഒരു ദൃശ്യമാണ് അന്ന് സംസ്ഥാനം സമർപ്പിച്ചത്. 2013 ൽ കേരളം മികച്ച ദൃശ്യത്തിനുള്ള സ്വർണ മെഡൽ കരസ്ഥമാക്കിയിരുന്നു. (ചിത്രത്തിന് കടപ്പാട്: മാതൃഭൂമി)