തെലങ്കാനയില്‍ കോണ്‍ഗ്രസിന്റെ പടയോട്ടമോ?; എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസ് ഒരു പണതൂക്കം മുന്നില്‍ നില്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ സമീപിച്ച് കെസിആര്‍

തെലങ്കാനയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിച്ചു കൊണ്ടാണ് മിക്ക എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും പുറത്തെത്തിയത്. 119 സീറ്റുകളുള്ള തെലങ്കാനയില്‍ 70ല്‍ അധികം സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ വരെയുണ്ട്. 60 ആണ് തെലങ്കാനയിലെ മാജിക് നമ്പര്‍. കെ ചന്ദ്രശേഖര്‍ റാവു മൂന്നാം വട്ടവും തെലങ്കാന പിടിക്കുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളും ഉണ്ടെങ്കിലും കോണ്‍ഗ്രസിന്റെ മുന്നേറ്റം ആ ഫല സൂചനകളിലും ഉണ്ടെന്നുള്ളത് പാര്‍ട്ടിയെന്ന നിലയില്‍ വന്‍ മൈലേജാണ് കോണ്‍ഗ്രസിന് നല്‍കുന്നത്.

ഇലക്ഷന്‍ സര്‍വ്വേ ഏജന്‍സിയായ ആക്‌സിസ് മൈ ഇന്ത്യയുടെ സര്‍വ്വേ പ്രവചിക്കുന്നത് 63 മുതല്‍ 73 സീറ്റ് വരെ കോണ്‍ഗ്രസിന് കിട്ടുമെന്നാണ്. ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസ് 34-44 സീറ്റ് വരെ മാത്രമേ നേടൂവെന്നും ബിജെപി തെലങ്കാനയില്‍ 4നും 8നും ഇടയിലാകും സീറ്റെന്നും ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ പറയുന്നു. ഇതേ മട്ടിലുള്ള ഒരു കാല്‍ക്കുലേഷന്‍ തന്നെയാണ് ഇന്ത്യാ ടി – സിഎന്‍എക്‌സ് എക്‌സിറ്റ് പോളിന്റേതും. 63 മുതല്‍ 79 വരെ സീറ്റുകളാണ് ഈ സര്‍വ്വേ കോണ്‍ഗ്രസിന് പ്രചചിച്ചിട്ടുള്ളത്.

പി മാര്‍ഖ് പോള്‍ 58-71 സീറ്റുകളും ന്യൂസ് 24-ടുഡേയ്‌സ് ചാണക്യ സര്‍വ്വേ 71 സീറ്റുകളും തെലങ്കാനയില്‍ കോണ്‍ഗ്രസ് നേടുമെന്ന് പ്രവചിക്കുന്നു. എബിപി- സി വോട്ടര്‍ പോളും 49- 65 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു.

തെലങ്കാനയില്‍ ബിആര്‍എസിനെ വീഴ്ത്താന്‍ അരയും തലയും മുറുക്കി ഇറങ്ങിയ കോണ്‍ഗ്രസിന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന ചെറുതല്ലാത്ത പ്രതീക്ഷയാണ് നല്‍കുന്നത്. നാളെ വോട്ടെണ്ണലിനൊടുവില്‍ ഫലപ്രഖ്യാപനം തെലങ്കാനയില്‍ പുത്തന്‍ ചരിത്രം കുറിയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

തെലങ്കാന കോണ്‍ഗ്രസ് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ ദേശീയ നേതൃത്വത്തിന് കീഴില്‍ ചിട്ടയായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് തെലങ്കാനയിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് നേരിട്ടതും വിജയം ഉറപ്പാണെന്ന് പ്രഖ്യാപിക്കുന്നതും. ഡി കെ ശിവകുമാര്‍ അടക്കം കോണ്‍ഗ്രസ് നേതാക്കള്‍ തെലങ്കാനയില്‍ ക്യാമ്പ് ചെയ്തത് ഭരണം പിടിച്ചെടുക്കാനാണ്. എന്തായാലും എക്‌സിറ്റ് പോള്‍ കൂടി വന്നതോടെ കെ ചന്ദ്രശേഖര്‍ റാവുവും ബിആര്‍എസും വലിയ അങ്കലാപ്പിലാണ്. ഫലം വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ കെസിആര്‍ നീക്കം തുടങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ബിആര്‍എസ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ നോക്കുന്നുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ആരോപിക്കുന്നുണ്ട്. ഒറ്റയ്ക്ക് ജയിക്കാനാവില്ലെന്ന ബോധത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ഒപ്പം കൂട്ടാന്‍ ആസൂത്രിത നീക്കങ്ങള്‍ കെസിആര്‍ നടത്തുന്നുവെന്നാണ് ആരോപണം. തങ്ങള്‍ കൃത്യമായ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് ഡികെ ശിവകുമാര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. തങ്ങളുടെ എംഎല്‍എമാരെ നോക്കാന്‍ തങ്ങള്‍ക്കറിയാമെന്നും കെസിആറിനും പാര്‍ട്ടിയ്ക്കും ഡികെ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പലരേയും കെസിആര്‍ സമീപിച്ചുവെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി പറയുന്നത് പല ബിആര്‍എസ് സ്ഥാനാര്‍ത്ഥികളും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കണമെന്ന് പറഞ്ഞു തങ്ങളെ വിളിക്കുന്നുണ്ടെന്നാണ്. തനിക്കും മറ്റ് പല നേതാക്കള്‍ക്കും കെസിആറിന്റെ കൂടെയുള്ളവരുടെ ഫോണ്‍സന്ദേശം വന്നുവെന്നും ആവശ്യം വന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പര്യമുണ്ടെന്ന് വരെ പറഞ്ഞവരുണ്ടെന്നുംരേണുക ചൗധരി പറയുന്നുണ്ട്. നിങ്ങളുടെ നേതാക്കളെ പോകാതെ നോക്കൂവെന്നാണ് രേണുക ചൗധരി കെസിആറിനും കൂട്ടര്‍ക്കും നല്‍കുന്ന മുന്നറിയിപ്പ്.