കാശ്മീരിന്റെ പ്രത്യേക പദവി പുന:സ്ഥാപിക്കാനാവില്ല: ഗുലാം നബി ആസാദ്

ജമ്മു കശ്മീരിന് കൂടുതല്‍ സ്വയംഭരണാവകാശം നല്‍കുന്ന ‘ആര്‍ട്ടിക്കിള്‍ 370’ പുനസ്ഥാപിക്കാന്‍ സാധിക്കുകയില്ലെന്ന് ഗുലാബ് നബി ആസാദ്. താന്‍ വോട്ടിന് വേണ്ടി ആരെയും തെറ്റിദ്ധരിപ്പിക്കില്ല. ജനത്തെ തെറ്റിദ്ധരിപ്പിച്ച് ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ല.

നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒരിക്കലും പ്രാദേശിക പാര്‍ട്ടികള്‍ ഉയര്‍ത്തരുത്. 10 ദിവസത്തിനകം പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ആസാദ് പറഞ്ഞു. വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍, തന്റെ ആദ്യ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

”എനിക്കോ, കോണ്‍ഗ്രസിനോ, ശരദ് പവാറിനോ, മമത ബാനര്‍ജിക്കോ 370 പുനഃസ്ഥാപിക്കാനാവില്ല. അതിന് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണം. ഓരോ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയത്തിന്റെ പടുകുഴിയില്‍ വീഴുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാനും ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനും കഴിയുന്ന ഒരു പാര്‍ട്ടിയും ഇന്ന് ഇന്ത്യയില്‍ ഇല്ല.”ആസാദ് പറഞ്ഞു.

”ചൂഷണത്തിന്റെ രാഷ്ട്രീയം കശ്മീരില്‍ ഒരു ലക്ഷം പേരുടെ മരണത്തിലേക്ക് നയിച്ചു. ഇത് അഞ്ച് ലക്ഷം കുട്ടികളെ അനാഥരാക്കി”-ആസാദ് പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രതീക്ഷകളെ വ്രണപ്പെടുത്തിയാലും ചൂഷണത്തിനും അസത്യത്തിനും എതിരെ പോരാടാനാണ് ജമ്മു കശ്മീരില്‍ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.