'പൊറുക്കുക, ക്ഷമിക്കുക, മുന്നോട്ട് പോവുക', രാഹുല്‍ ഗാന്ധി തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്ന് സച്ചിന്‍ പൈലറ്റ്; ഗെഹ്ലോട്ട് - പൈലറ്റ് പോര് ഒതുങ്ങാതെ രാജസ്ഥാനിലെ കോണ്‍ഗ്രസ്

രാജസ്ഥാനിലെ അശോക് ഗെഹ്‌ലോട്ട് – സച്ചിന്‍ പൈലറ്റ് പോര് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോഴും അടങ്ങിയിട്ടില്ലെന്ന് തെളിയിച്ച് നേതാക്കളുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് തലവേദനയാകുന്നു. പാര്‍ട്ടി സര്‍ക്കാരിനെ ആര് നയിക്കണമെന്ന് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും തീരുമാനിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞതോടെ ഗെഹ്ലോട്ടിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മല്‍സരത്തില്‍ താനുമുണ്ടെന്ന് വ്യക്തമാക്കുകയാണ് സച്ചിന്‍ പൈലറ്റ്.

പൊറുക്കുക, മറക്കുക, മുന്നോട്ട് പോകുക എന്നതാണ് തന്നോട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പറഞ്ഞതെന്നാണ് സച്ചിന്‍ പൈലറ്റ് പറയുന്നത്.

അതുകൊണ്ടാണ് ഞാന്‍ ഭാവിയിലേക്ക് നോക്കുന്നത്. രാജസ്ഥാനിലെ അഞ്ച് വര്‍ഷത്തെ റോഡ്മാപ്പാണ് ഞാന്‍ നോക്കി കാണുന്നത്. ഞങ്ങള്‍ ഒരുമിച്ച് കോണ്‍ഗ്രസിനെ വിജയിപ്പിക്കും. അതിനുശേഷം, ആര്, എന്ത് ചെയ്യണമെന്ന് എംഎല്‍എമാരും ഹൈക്കമാന്‍ഡും തീരുമാനിക്കും.

മുഖ്യമന്ത്രി കസേരയിലേക്ക് സച്ചിന്‍ പൈലറ്റ് ക്യാമ്പ് സച്ചിനായി അണിനിരക്കുമ്പോള്‍ ഇപ്പോള്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്നവരുടെ പക്ഷവും കരുത്തരായി തുടരുകയാണ്. തിരഞ്ഞെടുപ്പ് അടുത്തതോടെ ഭരണത്തുടര്‍ച്ചയ്ക്ക് ശ്രമിക്കുന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തില്‍ സമവായത്തിന് ശ്രമിച്ച് വിജയിച്ചെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം എല്ലാം ആശാസ്യമാണെന്ന് കരുതാനാവില്ലെന്ന് വ്യക്തമാക്കുകയാണ് ഗെഹ്ലോട്ട് – പൈലറ്റ് പ്രസ്താവനകള്‍.

കോണ്‍ഗ്രസ് വിജയിച്ചു കഴിഞ്ഞാല്‍ വീണ്ടും മുഖ്യമന്ത്രികസേരയ്ക്കായുള്ള പോര് സംസ്ഥാനത്ത് കനക്കുമെന്ന് ചുരുക്കം. നേരത്തെ സച്ചിന്‍ ക്യാമ്പിനെ ലക്ഷ്യമിട്ട് ഗെഹ്ലോട്ട് നടത്തിയ പരാമര്‍ശത്തിന്റെ മറുപടിയായി വേണം സച്ചിന്റെ ഇപ്പോഴത്തെ പരാമര്‍ശത്തെ കാണാന്‍.

മുഖ്യമന്ത്രി സ്ഥാനം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ ഗെഹ്ലോട്ട് എന്നാല്‍ ഈ സ്ഥാനം തന്നെ വിട്ടു പോകാന്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞാണ് സച്ചിന്‍ ക്യാമ്പിനെ പരിഹസിച്ചത്.

കോണ്‍ഗ്രസ് ഒറ്റക്കെട്ടാണോ എന്ന എന്‍ഡിടിവി ജേണലിസ്റ്റിന്റെ ചോദ്യത്തിന് പൈലറ്റിന്റെ മറുപടി ഇങ്ങനെയായിരുന്നു.

കോണ്‍ഗ്രസ് പൂര്‍ണമായും ഒന്നിച്ചാണ്. ബിജെപിയിലാണ് ചേരിതിരിവുകളും പിരിമുറുക്കങ്ങളും വഴക്കുകളും ഉള്ളത്. തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കിയത് വരെ തെറ്റായ രീതിയിലാണ്. ഇത് ഞാന്‍ പറയുന്നതല്ല, ലോകം പറയുന്നതാണ്.

2018 ലെ തിരഞ്ഞെടുപ്പില്‍ നിന്ന് ഈ തിരഞ്ഞെടുപ്പ് എങ്ങനെ വ്യത്യസ്തമാണ് എന്ന ചോദ്യത്തിന്, അന്ന് കോണ്‍ഗ്രസ് പ്രതിപക്ഷത്തായിരുന്നുവെന്ന് പറഞ്ഞ പൈലറ്റ് അഞ്ചുവര്‍ഷത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളും ഗ്രാമങ്ങളില്‍ ഞങ്ങള്‍ കൊണ്ടുവന്ന വികസനവും ഇത്തവണ ജനങ്ങള്‍ കണ്ടിട്ടുണ്ടെന്നുമ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഈ തിരഞ്ഞെടുപ്പ് ചരിത്രപരമാകുമെന്നും രാജസ്ഥാന്റെ തിരഞ്ഞെടുപ്പിലെ മുന്‍കാല ചരിത്രം മാറ്റി കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷം തുടര്‍ച്ചായായി നാല് പതിറ്റാണ്ടോളം രാജസ്ഥാനിലെ രാഷ്ട്രീയം കോണ്‍ഗ്രസിന്റെ ആധിപത്യത്തിലായിരുന്നു. 1990-ലെ ബി.ജെ.പി വിജയത്തിന് ശേഷം സംസ്ഥാനം ഒരിക്കലും ഭരണകക്ഷിയെ വീണ്ടും അധികാരത്തിലെത്തിച്ചിട്ടില്ല.

2020-ല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഏതാണ്ട് താഴെയിറക്കുന്നത് പോലാക്കിയിരുന്നു രാജസ്ഥാനില്‍ ഗെഹ്ലോട്ടും പൈലറ്റ് ക്യാമ്പുകളും തമ്മിലുള്ള കടുത്ത മത്സരം. പിന്നീട് കോണ്‍ഗ്രസുമായി ഇടഞ്ഞു നിന്ന സച്ചിന്‍ പക്ഷേ ബിജെപി ചേരിയില്‍ ചേരാന്‍ തയ്യാറാകാതെ രാഹുല്‍ ഗാന്ധിയുടെ വാക്ക് വിശ്വസിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുകയായിരുന്നു.