'കുന്തിരിക്കം വീണ് പൊള്ളലേറ്റതിന് തെളിവ്, പൊലീസ് സര്‍ജന്റെ വിദഗ്ധ അഭിപ്രായം തേടും', കമ്മീഷണര്‍

തൃക്കാക്കരയില്‍ രണ്ടര വയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സര്‍ജന്റെ വിദഗ്ധ അഭിപ്രായം തേടും. കുട്ടിക്ക് കുന്തിരിക്കത്തില്‍ നിന്ന് പരിക്കേറ്റു എന്നതിന് തെളിവുണ്ട്. എന്നാല്‍ ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് സര്‍ജന്റെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം കേസിന്റെ സ്ഥിതി തീരുമാനിക്കാന്‍ കഴിയു എന്ന് കമ്മിഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു.

നിലവിലെ സാഹചര്യത്തില്‍ കേസില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് നിലനില്‍ക്കും. സംഭവത്തില്‍ കസ്റ്റഡിയിലുള്ള ആന്റണി ടിജിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കമ്മീഷണര്‍ വ്യക്തമാക്കി. ഇന്നലെ മൈസൂരില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ആന്റണി ടിജിനെ പൊലീസ് കൊച്ചിയില്‍ എത്തിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കണ്ടെത്തിയത്.

ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. കുട്ടി കഴിഞ്ഞ് ദിവസം കണ്ണ് തുറക്കുകയും വായിലൂടെ ഭക്ഷണം കഴിക്കുകയും ചെയ്തു. അപകട നില തരണം ചെയതതായി ആശുപത്രി അദികൃതര്‍ പറഞ്ഞു.

അതേസമയം രണ്ടര വയസുകാരിയുടെ സംരക്ഷം ഏറ്റെടുക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പറഞ്ഞു. കുട്ടിക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ അമ്മയ്ക്ക് വീഴ്ച സംഭവിച്ചതായി സി.ഡബ്.ള്യൂ.സി പറയുന്നു. ഈ സാഹചര്യത്തിലാണ് കുട്ടിയെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയാല്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും.