ഉറപ്പായും ഇന്ത്യന്‍ നിര്‍മ്മിതി തകര്‍ത്തിരിക്കും; രാജ്യത്തിനെതിരെ ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി ഖവാജ മുഹമ്മദ് ആസിഫ്

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി പ്രകോപനപരമായ പ്രസ്താവനയുമായി രംഗത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ വ്യാപാര-നയതന്ത്ര മേഖലകളില്‍ കടുത്ത നടപടികളെടുത്തിരുന്നു. ഇതുകൂടാതെ സിന്ധു നദീജല കരാറും മരവിപ്പിച്ചിരുന്നു. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് സംബന്ധിച്ചാണ് പാക് പ്രതിരോധ മന്ത്രി പ്രകോപനപരമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

സിന്ധു നദിയിലെ ജലം വഴിതിരിച്ചുവിടാനായി ഇന്ത്യ ഏതുതരം നിര്‍മ്മിതിയുണ്ടാക്കിയാലും തകര്‍ക്കുമെന്നാണ് പാക് പ്രതിരോധമന്ത്രി ഖവാജ മുഹമ്മദ് ആസിഫിന്റെ ഭീഷണി. പാകിസ്ഥാന്റെ ജലം വഴിതിരിച്ചു വിടുന്നത് ആക്രമണത്തിന്റെ മുഖമായി കണക്കാക്കുമെന്നാണ് ഖവാജയുടെ പ്രസ്താവന.

സിന്ധു തടത്തില്‍ അണക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ നീങ്ങിയാല്‍ പാകിസ്ഥാന്റെ പ്രതികരണം എന്തായിരിക്കുമെന്ന ചോദ്യത്തിനാണ് ഖവാജയുടെ പ്രകോപനപരമായ മറുപടി. ഇന്ത്യ അങ്ങനെ ചെയ്യുന്നത് പാകിസ്ഥാനെതിരായ ആക്രമണമായിരിക്കും. അവര്‍ ഇത്തരത്തിലുള്ള ശ്രമം നടത്തിയാല്‍ പോലും പാകിസ്ഥാന്‍ ആ നിര്‍മ്മിതി നശിപ്പിക്കുമെന്നാണ് ഖവാജയുടെ ഭീഷണി.

പാകിസ്ഥാനില്‍ നിന്നുള്ള എല്ലാത്തരം ഇറക്കുമതികളും ഇന്ത്യ പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുന്നതിന്റെ ഭാഗമായാണ് നിരോധനം. ദേശീയ സുരക്ഷയെ കരുതിയാണ് തീരുമാനമെന്നും പാകിസ്ഥാനില്‍ നിന്ന് നേരിട്ടോ അല്ലാതെയോ ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഉണ്ടെന്നുമാണ് വാണിജ്യമന്ത്രാലയത്തിന്റെ വിജ്ഞാപനം.