പാകിസ്ഥാനിൽ കലാപം പടരുന്നു. ഇമ്രാൻ  സർക്കാരിന് തലവേദനയായി തെഹ്‌രീഖ് എ ലബ്ബൈക്ക് 

തീവ്രവാദനിലപാട് ആരോപിച്ചുകൊണ്ട് തെഹ്‌രീഖ് എ ലബ്ബൈക്ക് എന്ന രാഷ്ട്രീയപ്പാർട്ടിയെ നിരോധിക്കുകയും അതിന്റെ നേതാവ് സഅദ് ഹുസൈൻ റിസ്‌വിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് ഇമ്രാൻ ഖാൻ സർക്കാരിനും സൈന്യത്തിനുമെതിരായി ലാഹോറിൽ പ്രതിഷേധം പടരുകയാണ്. കലാപത്തെ നേരിടാൻ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടുപോലീസുകാർ കൊല്ലപ്പെടുകയും നൂറിലധികം പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് സൈന്യം എത്തിയത്. റാവൽ പിണ്ടിയിൽ അമ്പതുപേരെ കരുതൽ തടങ്കലിലാക്കി.

ഫ്രഞ്ച് പ്രസിദ്ധീകരണമായ ചാർളി ഹെബ്‌ഡോയിലും മറ്റുചില മാഗസിനുകളിലും പ്രസിദ്ധീകരിച്ചതിനെ തുടർന്ന് തെഹ്‌രീഖ് ഫ്രഞ്ച് പ്രസിഡന്റിനെതിരെ പ്രതിഷേധിക്കുകയും കഴിഞ്ഞ നവംബർ മുതൽ  ഫ്രഞ്ച് അംബാസിഡറെ പുറത്തക്കണമെന്ന് തെഹ്‌രീഖ് എ ലബ്ബൈക്ക് സർക്കാരിനോട് ആവശ്യപ്പെട്ടു വരികയായിരുന്നു.   ഇമ്രാൻഖാൻ സർക്കാർ ഏപ്രിൽ 20 ലേക്ക് ഇതിനു സമ്മതിച്ചിരുന്നെങ്കിലും നാടകീയമായി നിരോധനവും അറസ്റ്റുമുണ്ടായി. സ്ഥിതിഗതികൾ വഷളാകുന്നതിനാൽ ഫ്രാൻസ് തങ്ങളുടെ പൗരന്മാരോട് പാകിസ്ഥാൻ വിടാൻ അറിയിച്ചിട്ടുണ്ട്.

മുൻപ് ഒരു സാമൂഹ്യസംഘടനയായി ആരംഭിച്ച്‌ 2018 മുതൽ രാഷ്ട്രീയ സംഘടനയായി മാറിയ തെഹ്‌രീഖ് എ ലബ്ബൈക്ക് വളരെ പെട്ടെന്നു വളർന്ന് പഞ്ചാബിലെ മൂന്നാമത്തെ വലിയ പാർട്ടിയായി മാറുകയായിരുന്നു. മാത്രമല്ല സിന്ധ് അസംബ്ലിയിലും അവർക്ക് മൂന്ന് സീറ്റുകളുണ്ട്.

ഇസ്ലാമിക മൂല്യങ്ങളുടെ സംരക്ഷകർ തങ്ങളാണെന്ന പ്രചാരണവും സമാനസ്വഭാവമുള്ള  മറ്റു സംഘടനകൾക്ക്  ലഭിക്കുന്ന പിന്തുണ പിടിച്ചെടുക്കുക എന്ന ഉദ്ദേശ്യവുമാണ് തെഹ്രീഖിന്റേത് എന്ന് നിരീക്ഷകർ കരുതുന്നു. അമേരിക്കൻ സേന അഫ്ഗാൻ വിടുന്നതോടെ ശക്തിയാർജ്ജിച്ചേക്കാവുന്ന താലിബാനും തെഹ്‌രീഖ് പോലുള്ള സംഘനകളും തമ്മിലുള്ള ആശയപ്പൊരുത്തം ഇരു രാജ്യങ്ങൾക്കും നല്ലതല്ല എന്നാണ് വിദഗ്ദ്ധമതം.