മിസോറമിൽ സോറാം പീപ്പിൾസ് മൂവ്‌മെന്റ് അധികാരത്തിലേക്ക്, കേവല ഭൂരിപക്ഷം കടന്നു ലീഡ്; ഭരണകക്ഷിയായ എംഎൻഎഫ് കിതയ്ക്കുന്നു

മിസോറമിൽ പുതിയ പാർട്ടിയായ സോറാം പീപ്പിൾസ് മൂവ്‌മെന്റിന്റെ മുന്നേറ്റം. സോറാം പീപ്പിൾസ് മൂവ്‌മെന്റ് കേവല ഭൂരിപക്ഷം കടന്നു ലീഡ് ഉറപ്പിച്ചു.വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഭരണകക്ഷിയായ മിസോറാം നാഷണൽ ഫ്രണ്ട് വൻതിരിച്ചടിയാണ് നേരിടുന്നത്. ഇപ്പോഴത്തെ കണക്കുകൾ പ്രകാരം ആകെയുള്ള 40 സീറ്റുകളിൽ 26 ഇടത്തും സെഡ്പിഎമ്മാണ് നിലവിൽ മുന്നിൽ. ഭരണകക്ഷിയായ എം.എൻ.എഫ്. പത്തിടത്ത് മാത്രമാണ് മുന്നിലുള്ളത്.

കോൺഗ്രസ് ഒരു സീറ്റിലും ബിജെപി മൂന്ന് സീറ്റിലുമാണ് മുന്നിലുള്ളത്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ ആദ്യമെണ്ണി. പിന്നാലെ ഇ.വി.എം. വോട്ടുകളും എണ്ണി. മിസോറമിൽ സ്ഥിരതയുള്ള ഒരു സർക്കാർ രൂപവത്കരിക്കാൻ കഴിയുമെന്ന് വോട്ടെണ്ണലിന് മുൻപുതന്നെ സെഡ്.പി.എം. മുഖ്യമന്ത്രി സ്ഥാനാർഥിയായ ലാൽഡുഹോമ പ്രഖ്യാപിച്ചിരുന്നു. സേർഛിപിൽനിന്നാണ് ഇദ്ദേഹം ജനവിധി തേടുന്നത്.

മുൻ ഐ.പി.എസ്. ഉദ്യോഗസ്ഥനായിരുന്ന ലാൽഡുഹോമയാണ് സെഡ്.പി.എമ്മിന്റെ സ്ഥാപകൻ. ആറ് പ്രാദേശികപ്പാർട്ടികളെ കൂട്ടിച്ചേർത്താണ് സെഡ്.പി.എം. സ്ഥാപിച്ചത്. 2017ൽ രജിസ്റ്റർ ചെയ്ത പാർട്ടി, 2018 മിസോറം തിരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ നേടി കോൺഗ്രസിനെക്കാൾ മുന്നിലെത്തി. 2019ലാണ് രാഷ്ട്രീയപ്പാർട്ടിയായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.

40 നിയമസഭ മണ്ഡലങ്ങൾ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. മണിപ്പൂരുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തൽ. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ലാൽദുഹോമ മുന്നിൽ നിന്ന് നയിക്കുന്ന സോറം പീപ്പിൾസ് മൂവ്മെന്റ് കറുത്ത കുതിരകളാകുമെന്നാണ് പോസ്റ്റ് പോൾപ്രവചനങ്ങൾ.