ജാതിയുടെ പേര് പറഞ്ഞ് ഓൺലൈൻ ഭക്ഷണ വിതരണക്കാരന് മർദ്ദനം

ജാതിയുടെ പേര് പറഞ്ഞ് ഓൺലൈൻ ഭക്ഷണവിതരണക്കാരന് മർദ്ദനം. ഉത്തർപേദേശിലെ ലഖ്നോയിൽ ശനിയാഴ്ച വൈകിട്ടാണ് സംഭവം. ഓർഡർ ചെയ്ത ഭക്ഷണം നൽകാനെത്തിയ സൊമാറ്റോ ജീവനക്കാരൻ വിനീത് കുമാറിനാണ് ജാതി അധിക്ഷേപവും മർദനവും നേരിടേണ്ടി വന്നത്. ഭക്ഷണവുമായി ചെന്നപ്പോൾ കസ്റ്റമർ പുറത്തിറങ്ങി പേരും ജാതിയും ചോദിച്ചതായി വിനീത്കുമാർ പറഞ്ഞു.

താൻ ഒരു താഴ്ന്നജാതിക്കാരനാണെന്ന് അറിഞ്ഞപ്പോൾ തൊട്ടുകൂടാത്തയാളുടെ കൈയിൽ നിന്ന് ഭക്ഷണം വാങ്ങില്ലെന്നും ‘അൺടച്ചബിൾ’ എന്ന് വിളിക്കുകയും ചെയ്തു. ഓർഡർ സ്വീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ഓർഡർ കാൻസൽ ചെയ്യാൻ പറഞ്ഞതിനെ തുടർന്ന്, ജീവനക്കാരന്റെ മുഖത്ത് തുപ്പുകയും ആളുകളെ വിളിച്ച്കൂട്ടി യുവാവിനെ ക്രൂരമായി മർദിച്ചു. വിനീതിന്‍റെ ബൈക്കും സംഘം വിട്ടുകൊടുത്തില്ല.

കൺട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് ബൈക്ക് വീണ്ടെടുക്കാൻ വിനീതിനെ സഹായിച്ചത്. വിനീത്കുമാർ നാല് വർഷമായി സൊമാറ്റോയിലെ ജീവനക്കാരനാണ്. ജാതിയുടെ പേരിൽ ഓൺലൈൻ ഭക്ഷണവിതരണക്കാരന്‍റെ മുഖത്ത് തുപ്പുകയും ക്രൂരമായി മർദിക്കുകയും ചെയ്തയാൾക്കെതിരെ പൊലീസ് കേസെടുത്തു.

പരാതിയുടെ അടിസ്ഥാനത്തിൽ എസ്‌.സി, എസ്.ടി അതിക്രമങ്ങൾ തടയൽ നിയമങ്ങളും മറ്റ് വകുപ്പുകളും ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഈസ്റ്റ് സോൺ അഡീഷണൽ പൊലീസ് കമീഷ്ണർ കാസിം ആബിദി പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയാണ്. പ്രതിയെ ഉടൻ കണ്ടെത്തുമെന്നും കന്റോൺമെന്‍റ് എ.സി.പിക്ക് അന്വേഷണ ചുമതല നൽകിയെന്നും അബിദി പറഞ്ഞു