സിഖ് ചരിത്രം വ്യാജമായി നിര്‍മിച്ചു; സിഖ് സംഘടനകളുടെ പ്രതിഷേധവും ഭീഷണിയും; നിയമനടപടിയെടുക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശം; വീഡിയോ യുട്യൂബില്‍ നിന്നും പിന്‍വലിച്ച് ധ്രുവ് റാഠി

സിഖ് ചരിത്രം വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബര്‍ ധ്രുവ് റാഠിക്കെതിരെ ഒന്നടങ്കം രംഗത്തെത്തി സിഖ് സംഘടനകള്‍. പ്രതിഷേധവും ഭീഷണിയും ഉയര്‍ന്നതോടെ വീഡിയോ യുട്യൂബില്‍ നിന്നും നീക്കം ചെയ്തു. ധ്രുവ് റാഠി ചെയ്ത എ.ഐ-ജനറേറ്റഡ് വീഡിയോ ‘ദി സിഖ് വാരിയര്‍ – ദി സ്റ്റോറി ഓഫ് ബന്ദ സിങ് ബഹാദൂര്‍’ ആണ് വിവാദമായത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോക്കെതിരെ ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയാണ് ആദ്യം രംഗത്തെത്തിയത്. 24 മിനിറ്റും 37 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സിഖ് ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. വീഡിയോയില്‍ ചരിത്രപരമായ കൃത്യതയില്ലായ്മകളും തെറ്റായ വിവരണങ്ങളും അടങ്ങിയിട്ടുണ്ടെന്നാണ് എസ്ജിപിസി ആരോപിക്കുന്നത്. യൂട്യൂബര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സിഖ് ഗുരുക്കന്മാരുടെയും, രക്തസാക്ഷി യോദ്ധാക്കളുടെയും, അവരുടെ കുടുംബാംഗങ്ങളുടെയും ആനിമേറ്റഡ് ചിത്രീകരണങ്ങള്‍ സൃഷ്ടിക്കാന്‍ ധ്രുവ് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയിരുന്നു. ഈ ചിത്രീകരണങ്ങളും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Read more

സിഖ് സമൂഹത്തിന് അവരുടെ ചരിത്രം മനസ്സിലാക്കാനോ പഠിക്കാനോ ധ്രുവ് റാഠിയില്‍ നിന്നോ മറ്റുള്ളവരില്‍ നിന്നോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലെന്ന് എസ്ജിപിസി ജനറല്‍ സെക്രട്ടറി ഗുര്‍ചരണ്‍ സിങ് ഗ്രേവാള്‍ പറഞ്ഞു. വിവാദത്തിന് ശേഷം വീഡിയോ പിന്‍വലിക്കണോ വേണ്ടയോ എന്നതിനെക്കുറിച്ച് ആളുകളുടെ അഭിപ്രായം തേടുന്നതിനായി സമൂഹമാധ്യമത്തില്‍ ധ്രുവ് അഭിപ്രായ സര്‍വേയും സൃഷ്ടിച്ചിരുന്നു. വീഡിയോയുടെ ഉള്ളടക്കം സിഖ് തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സിഖ് സംഘടനകള്‍ ഒന്നടങ്കം വ്യക്തമാക്കിയതോടെയാണ് അദേഹം വീഡിയേ പിന്‍വലിച്ചത്.