"യുവാക്കൾ ജാതീയത, സ്വജനപക്ഷപാതം, വിവേചനം എന്നിവ അംഗീകരിക്കുന്നില്ല... അവർ രാജ്യത്തിന്റെ പുരോഗതിയിൽ സജീവമായ സംഭാവന നൽകും": മോദി

ഇന്നത്തെ യുവജനത ജാതീയത, സ്വജനപക്ഷപാതം, വിവേചനം എന്നിവ അംഗീകരിക്കുന്നില്ല എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 60-ാം പതിപ്പിൽ സംസാരിക്കുകയായിരുന്നു മോദി. ഓൾ ഇന്ത്യ റേഡിയോ, ദൂരദർശൻ, നരേന്ദ്ര മോദി ആപ്പ് എന്നിവയിലൂടെയാണ് മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.

ഇന്ത്യക്ക് അതിന്റെ യുവാക്കളിൽ നിന്ന് ധാരാളം പ്രതീക്ഷകളുണ്ട്. അവർ രാജ്യത്തെ വലിയ ഉയരങ്ങളിലെത്തിക്കും. ചെറുപ്പക്കാരിൽ ഊർജ്ജവും ചലനാത്മകതയും നിറഞ്ഞിരിക്കുന്നു, മാറ്റം വരുത്താനുള്ള ശക്തി അവർക്കുണ്ട്. ഈ ദശകം ചെറുപ്പക്കാരുടെ ദശകമായിരിക്കും. രാജ്യം വികസിപ്പിക്കുന്നതിൽ ഈ തലമുറയ്ക്ക് വലിയ പങ്കുണ്ട്. വരും ദശകത്തെക്കുറിച്ച് ഉറപ്പുള്ള ഒരു കാര്യം, 21 ആം നൂറ്റാണ്ടിൽ ജനിച്ചവർ ഈ ദശകത്തിൽ രാജ്യത്തിന്റെ പുരോഗതിയിൽ സജീവമായ സംഭാവന നൽകും എന്നതാണ്, ഈ നൂറ്റാണ്ടുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്നങ്ങൾ മനസിലാക്കി വളർന്നുവരുന്ന ആളുകളാണിവർ, പ്രധാനമന്ത്രി മോദി പറഞ്ഞു.

ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാല, അലിഗഡ് മുസ്‌ലിം സർവകലാശാല ഉൾപ്പെടെ ഇന്ത്യയിലെ പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ മോദി സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധത്തിനിറങ്ങുകയും ഇവർക്കെതിരെ പൊലീസ് അടിച്ചമർത്തൽ തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ ആണ് യുവജനത രാജ്യത്തിന്റെ സുപ്രധാന പ്രശ്നങ്ങൾ മനസിലാക്കി രാജ്യത്തിൻറെ പുരോഗതിക്കായി പ്രവർത്തിക്കും എന്ന് മോദി പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.