'നിങ്ങളുടെ പിതാവ് അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു'; രാഹുല്‍ ഗാന്ധിക്കെതിരെ മോദി; റാഫേലിനെക്കുറിച്ച് പറയുമ്പോള്‍ അധിക്ഷേപിച്ച് രക്ഷപ്പെടാന്‍ നോക്കുന്നെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശനം

രാജീവ് ഗാന്ധിയെ നമ്പര്‍വണ്‍ അഴിമതിക്കാരനായിരുന്നുവെന്ന് നരേന്ദ്ര മോദി. ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി മുന്‍ പ്രധാനമന്ത്രിയായ രാജീവ് ഗാന്ധി മരിക്കും വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു എന്ന് പറഞ്ഞത്.

“നിങ്ങളുടെ പിതാവിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കി കാണിക്കുന്നത് അദ്ദേഹത്തിന്റെ സേവകരാണ്. സത്യത്തില്‍ അദ്ദേഹം അവസാനം വരെ നമ്പര്‍ വണ്‍ അഴിമതിക്കാരനായിരുന്നു.” എന്നാണ് മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് പ്രസംഗിച്ചത്. റാഫേല്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളാണ് മോദിയെ ചൊടിപ്പിക്കാന്‍ കാരണം. പ്രസംഗത്തിലുടനീളം ബോഫേഴ്‌സിനെക്കുറിച്ച് സംസാരിച്ച മോദി താന്‍ രാഹുലിനെ പോലെ സ്വര്‍ണ്ണകരണ്ടിയുമായി ജനിച്ചവനല്ല എന്നും പറഞ്ഞു.

ബൊഫോഴ്സ് തോക്കുകള്‍ വാങ്ങുന്നതിനായി സ്വീഡിഷ് കമ്പനിയില്‍ നിന്നും രാജീവ് ഗാന്ധി കമ്മീഷന്‍ കൈപ്പറ്റിയെന്നായിരുന്നു ബോഫോര്‍സ് കേസ് കേസ്. എന്നാല്‍ ആരോപണത്തില്‍ രാജീവ് അഴിമതി നടത്തിയതിന് തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ മോദിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങളുയരുന്നുണ്ട്. റാഫേലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അധിക്ഷേപം ചൊരിഞ്ഞ് ഓടിയൊളിക്കാനാണ് മോദിയുടെ ശ്രമമെന്നാണ് വിമര്‍ശനം.