സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം തേടി യുവതികള്‍; ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി

സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് യുവതികള്‍ നല്‍കിയ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി. ഹിന്ദു വിവാഹ നിയമത്തിന് എതിരല്ലെന്നും, തങ്ങളുടെ വിവാഹം അംഗീകരിക്കണമെന്നുമാണ് 22 ഉം 23 ഉം വയസ്സുള്ള ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്.

സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ സംസ്‌കാരത്തിനും ഇന്ത്യന്‍ മതങ്ങള്‍ക്കും എതിരാണെന്നും ഇന്ത്യന്‍ നിയമങ്ങള്‍ പ്രകാരം അസാധുവാണെന്നുമാണ് ഹര്‍ജിയെ എതിര്‍ത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.

23 കാരിയായ മകളെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ അമ്മ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. 22കാരി തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു അവരുടെ വാദം. ഇതോടെ കേസില്‍ വാദം കേള്‍ക്കുമ്പോള്‍ രണ്ട് യുവതികളുടേയും സാന്നിധ്യം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.

ഇത് പ്രകാരം ഹാജരായപ്പോള്‍ തങ്ങള്‍ പരസ്പരം ഇഷ്ടത്തിലാണെന്നും വിവാഹം അംഗീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉന്ത്യന്‍ സംസ്ഥാകരത്തില്‍ വിവാഹം ഒരു പുരുഷനും സ്ത്രീയും തമ്മില്‍ നടത്താമെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞത്. സ്ത്രീകളുടെ ആവശ്യം തള്ളിയ കോടതി അമ്മയുടെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും തള്ളുകയായിരുന്നു.