പശുക്കടത്തിന് അറസ്റ്റിലായ യുവാക്കളെ അക്രമികള്‍ വെടിവെച്ചു കൊന്നു; സംഭവം പൊലീസ് കസ്റ്റഡിയിലിരിക്കെ

ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്ന് അസം പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് പശുക്കടത്തുകാരെ അക്രമികള്‍ വെടിവച്ചു കൊന്നു. പൊലീസ് കസ്റ്റഡിയില്‍ ഇരിക്കെയാണ് യുവാക്കള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പ്രതികളായ അക്ബര്‍ ബഞ്ചാര, സല്‍മാന്‍ ബഞ്ചാര എന്നിവരാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച പുലര്‍ച്ചെ അസമിലെ കൊക്രജാര്‍ ജില്ലയിലാണ് സംഭവം. തീവ്രവാദികളുമായും കള്ളക്കടത്ത് സംഘമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന തോക്കുധാരികള്‍ ആക്രമണം നടത്തിയത്. രണ്ട് കള്ളക്കടത്തുകാര്‍ക്കും നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 10-12 മിനിറ്റോളം വെടിവയ്പ്പ് നീണ്ടു. ഇതിന് പിന്നാലെ പരിക്കേറ്റവരെ പൊലീസ് സറൈബീല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രണ്ട് പ്രതികളും മരിച്ചിരുന്നു.

കള്ളക്കടത്ത് വഴികള്‍ തിരിച്ചറിയാന്‍ പ്രതികളെ പൊലീസ് കൊണ്ടുപോയിരുന്ന സമയത്താണ് ആക്രമണം നടന്നത്. അക്രമികള്‍ക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പശുക്കടത്തുകാരുമായി ബന്ധമുണ്ടെന്നും സംശയിക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് കൊക്രജാര്‍ എസ്പി തുബെ പ്രതീക് വിജയ് കുമാര്‍ പറഞ്ഞു.

ഉത്തര്‍ പ്രദേശ് സ്വദേശികളാണ് മരിച്ച പ്രതികള്‍. എട്ട് മാസം മുമ്പ് ഇവര്‍ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ അവരുടെ കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കുമെന്ന് എസ്പി പറഞ്ഞു. പരിക്കേറ്റ ഉദ്യോഗദസ്ഥരുടെ നില തൃപ്തികരമാണ്. പ്രദേശത്ത് നിന്ന് ഒരു എകെ 47 റൈഫിള്‍, 35 വെടിയുണ്ടകള്‍, 28 വെടിയുണ്ടകള്‍ ഒഴിഞ്ഞ ബുള്ളറ്റ് ഷെല്ലുകള്‍ എന്നിവ കമ്‌ടെടുത്തിരുന്നു.

ഉത്തര്‍പ്രദേശ്, ഹരിയാന, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് മോഷ്ടിച്ച കന്നുകാലികളെ മേഘാലയ വഴി ബംഗ്ലാദേശിലേക്ക് കടത്തിയതായി രണ്ട് കള്ളക്കടത്തുകാരും പൊലീസ് കസ്റ്റഡിയിലെ അന്വേഷണത്തിനിടെ വെളിപ്പെടുത്തിയിരുന്നു. ചില മതമൗലികവാദ സംഘടനകളും പാക്കിസ്ഥാനിലെ ഐഎസ്ഐയും ഈ നിയമവിരുദ്ധ വ്യാപാരത്തില്‍ പങ്കാളികളാണെന്നും അതില്‍ നിന്നുള്ള പണം ഈ സംഘടനകള്‍ ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ പൊലീസിനോട് പറഞ്ഞതായി സൂചനയുണ്ട്.