ബോസ് ചീത്ത വിളിച്ചു, രാജി വെച്ചിറങ്ങിയതിന് പിന്നാലെ മുട്ടൻ പണി കൊടുത്ത് യുവാവും യുവതിയും; ഹണി ട്രാപ്പിൽ ബോസ് വലഞ്ഞത് മാസങ്ങൾ

കർക്കശ സ്വഭാവക്കാരനായ ബോസിന് മുട്ടൻ പണി കൊടുത്ത് മുൻ ജീവനക്കാരായ യുവാവും യുവതിയും. സ്ഥാപനത്തിൽ നിന്ന് രാജി വെച്ചിറങ്ങിയതിന് പിന്നാലെയാണ് ഭാര്യയുടെയും മക്കളുടെയും ബന്ധുക്കളുടെയും അടക്കം മുൻപിൽ ബോസിനെ അപമാനിക്കുന്ന രീതിയിലുള്ള ബ്ലാക്ക് മെയിലിംഗ് നീക്കങ്ങൾ ഇവർ തുടങ്ങിയത്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം.

സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്. കർക്കശ സ്വഭാവമായിരുന്ന ബോസ് മറ്റുള്ള ജീവനക്കാരുടേയും ക്ലയന്റുകളുടേയും മുന്നിൽ വച്ച് ഇവരെ ചീത്ത വിളിക്കുന്നത് പതിവായിരുന്നു. ഇത് സഹിക്കാനാവാതെയാണ് യുവാവും യുവതിയും രാജിവച്ചത്. എന്നാൽ രാജി കൊണ്ട് മാത്രം കാര്യമില്ലെന്നും ബോസിനെ നാണം കെടുത്തണമെന്നും ഉറപ്പിച്ചായിരുന്നു ഇരുവരും സ്ഥാപനം വിട്ടത്.

പിന്നാലെ ഇന്‍സ്റ്റഗ്രാമിൽ ഒരു വ്യാജ അകൗണ്ടുണ്ടാക്കി ഇതിലൂടെ ബോസുമായി ചങ്ങാത്തം സ്ഥാപിച്ചു. മുപ്പതിനോട് അടുത്ത് പ്രായമുള്ള ബോസിനെ ഇന്‍റർനെറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ച് നൽകുകയും അതിലൂടെ അശ്ലീല ചാറ്റുകളിലേക്കും എത്തിക്കുകയും ചെയ്തു. ഇതിനൊപ്പം ബോസിന്‍റെ നഗ്ന ചിത്രങ്ങളും ഇവർ കൈക്കലാക്കി. ഇതോടെ ഇവർ ചാറ്റ് അവസാനിപ്പിച്ച് അകൗണ്ട് ഡിലീറ്റും ചെയ്തു.

ശേഷം ഈ ചിത്രങ്ങൾ ഓരോന്നായി ബോസിന് ഇമെയിലായി അയച്ച് നൽകാനും ഇവർ തുടങ്ങി. ഇതോടെ ബോസ് ഭയന്നു. തുടർന്ന് ഇതേ ചിത്രങ്ങൾ സ്ഥാപനത്തിലെ എച്ച്ആർഡിപ്പാർട്ട്മെന്റിലും പിന്നാലെ ബോസിന്റെ ഔദ്യോഗിക മെയിലിലേക്കുമടക്കം ഇവർ അയച്ചു. ഈ ചിത്രങ്ങളുടെ പ്രിന്‍റ് എടുത്ത് സ്ഥാപനത്തിലെ ജീവനക്കാർക്കും ഒരു ഷോപ്പിംഗ് മാളിലെ നിർണായക യോഗത്തിന് മുന്നോടിയായി മാളിലേക്കുമടക്കം അയക്കാനും ഇവർ മടിച്ചില്ല.

ഇതുകൂടാതെ ഈ നഗ്നചിത്രങ്ങൾ ബോസിന്റെ ഭാര്യയ്ക്കും മറ്റ് കുടുംബാംഗങ്ങൾക്കും ഇവർ അയച്ച് നൽകി. ഇതോടെ മൂന്ന് മാസങ്ങൾ നീണ്ട മാനസിക സമ്മർദ്ദം തങ്ങാനാവാതെ ബോസ് സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങൾ വന്നിരുന്ന ഐപി അഡ്രസ് കണ്ടെത്തിയാണ് മുന്‍ ജീവനക്കാരാണ് ബോസിന് കെണിയൊരുക്കിയതെന്ന് വ്യക്തമായത്.