യു.പിയില്‍ ബി.ജെ.പിക്ക് എതിരാളികളില്ല, രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്: യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത് രണ്ടാം സ്ഥാനം നേടാന്‍ വേണ്ടിയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ മണ്ഡലമായ ഖോരഗ്പൂര്‍ സീറ്റിനെ പറ്റി ഒരു ആശങ്കയുമില്ലെന്നും തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എതിരാളികളില്ലെന്നും അദ്ദേഹം പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2022 ലെ തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ എതിരാളി എന്ന ചോദ്യത്തിനാണ് തങ്ങള്‍ക്കെതിരെ മത്സരമില്ലെന്നും രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് മറ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നതെന്നും യോഗി മറുപടി പറഞ്ഞത്.
ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും തീവ്രവാദികളെ സഹായിക്കുന്നവര്‍ക്കും സീറ്റ് നല്‍കുന്നതിലൂടെ തങ്ങള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമാക്കുന്നുവെന്നും യോഗി പറഞ്ഞു.

‘എസ്.പിക്ക് ഒരു മാറ്റവുമില്ല. പഴയതുപോലെ തന്നെ അഴിക്കുള്ളിലുള്ളവര്‍ക്കും മാഫിയകള്‍ക്കും തീവ്രവാദത്തെ സഹായിക്കുന്നവര്‍ക്കുമാണ് അവര്‍ സീറ്റ് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു.

പഴയ ഭരണം തിരികെ കൊണ്ടുവരാന്‍ നിയമം ലംഘിക്കുന്നവരോടും സാമൂഹിക വിരുദ്ധരോടും കൂട്ടംകൂടാന്‍ അഖിലേഷ് യാദവ് ആവശ്യപ്പെടുന്നുവെന്നും യോഗി പറഞ്ഞു.