കര്‍ണാടകയില്‍ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ബി.ജെ.പി; യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

കര്‍ണാടക സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. രാജ്ഭവനിലെത്തിയാണ് യെദ്യൂരപ്പ ഗവര്‍ണരോട് ആവശ്യം ഉന്നയിച്ചത്. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാരിന് സഭയില്‍ നില്‍ക്കാനാകില്ലെന്ന് യെദ്യൂരപ്പ പറഞ്ഞു. കാര്യങ്ങള്‍ വിശദീകരിച്ചു കൊണ്ടുള്ള 4 പേജുള്ള കത്ത് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്‍കി.

വിശ്വാസ വോട്ടെടുപ്പിന്റെ ആവശ്യം ഇല്ല. ഇപ്പോള്‍ തന്നെ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. ഭൂരിപക്ഷമില്ലാത്ത സര്‍ക്കാര്‍ നിയമസഭയില്‍ വരുന്നത് നിയമവിരുദ്ധമാണ്. ഇപ്പോള്‍ നടക്കുന്നത് ഭരണഘടനാ വിരുദ്ധമായ ഭരണമാണ്. കുമാരസ്വാമിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും യെദ്യൂരപ്പ ഗവര്‍ണറോട് ആവശ്യപ്പെട്ടു. ശിവകുമാര്‍ എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയെന്നും യെദ്യൂരപ്പ ഗവര്‍ണറെ അറിയിച്ചു.

അതേസമയം സ്പീഡ് പോസ്റ്റ് വഴി എം.എല്‍.എമാര്‍ രാജിക്കത്ത് സ്പീക്കര്‍ക്ക് നല്‍കിയെന്നും വിവരമുണ്ട്. ചട്ടപ്രകാരം രാജി നല്‍കണം. കയ്യക്ഷരം ഒപ്പ് എന്നിവയുള്ള രാജിക്കത്ത് വേണമെന്നായിരുന്നു നേരത്തെ സ്പീക്കറുടെ നിലപാട്. എന്നാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി രാജിക്കത്ത് നല്‍കിയിരിക്കുകയാണ് എം.എല്‍.എമാര്‍.

അതേ സമയം കര്‍ണാടക ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ആരോപിച്ചു. എം.എല്‍.എമാരുടെ രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയതിനെ തുടര്‍ന്നാണ് കെ.സി വേണുഗോപാലിന്റെ പ്രതികരണം. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ അധികാരം സ്പീക്കര്‍ക്ക് മാത്രമാണുള്ളത്. ഗവര്‍ണര്‍ സ്പീക്കറുടെ അധികാര പരിധിയില്‍ ഇടപ്പെട്ടുവെന്നും വേണുഗോപാല്‍ ആരോപിച്ചു.