ഡൽഹി കലാപം: സീതാറാം യെച്ചൂരിയെയും യോഗേന്ദ്ര യാദവിനെയും പ്രതിചേർത്തിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേ പ്രതി ചേർത്തുവെന്ന വാർത്ത നിഷേധിച്ച് ഡൽഹി പൊലീസ്.  പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളത്. എന്നാൽ പ്രതിചേർത്തിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

കുറ്റാരോപിതരായ വ്യക്തികള്‍ നടത്തിയ വെളിപ്പെടുത്തല്‍ സത്യസന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു വ്യക്തിക്കെതിരെ കുറ്റംചുമത്താനാകില്ല. ചിലരുടെ പേരുകള്‍ അവര്‍ പറഞ്ഞുവെന്ന് മാത്രമേയുള്ളൂ. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുള്ളൂ എന്നാണ് വാര്‍ത്തകള്‍ക്ക് പിന്നാലെ പൊലീസ് വക്താവ് പ്രതികരിച്ചത്.  വിഷയം നിലവില്‍ കോടതിയുടെ പരഗണനയിലാണെന്നും പൊലീസ് പറഞ്ഞു.

ഡൽഹി കലാപ കേസിൽ സീതാറാം യെച്ചൂരിയെ പ്രതിചേർത്തു എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. യെച്ചൂരിക്കൊപ്പം സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡൽഹി സർവകലാശാല പ്രൊഫ. അപൂർവാനന്ദ്, സംവിധായകൻ രാഹുൽ റോയ് എന്നിവരെയും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

ഡൽഹി പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ കേന്ദ്രം ശ്രമിക്കുകയാണെന്നാണ് വാർത്തയോട് സീതാറാം യെച്ചൂരി പ്രതികരിച്ചത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിലൂടെ വ്യക്തമാക്കി. മുതിർന്ന അഭിഭാഷകൻ  പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും നടപടിക്കെതിരെ രംഗത്തുവന്നിരുന്നു.