ജീവനക്കാരുടെ സമരം; വൈദ്യുതിയില്ല, വെള്ളമില്ല, 36 മണിക്കൂര്‍ ഇരുട്ടിലായി ചണ്ഡിഗഡ്

വൈദ്യുതി വകുപ്പ് ജീവനക്കാരുടെ പണിമുടക്കില്‍ സ്തംഭിച്ച് ചണ്ഡിഗഡ്. മൂന്ന് ദിവസമായുള്ള പണിമുടക്കിനെ തുടര്‍ന്ന് 36 മണിക്കൂറിലധികം വൈദ്യുതിയും വെള്ളവുമില്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായി. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതിയും ജല വിതരണവും ഉണ്ടായിരുന്നില്ല.

വൈദ്യുതി വകുപ്പ് സ്വകാര്യവല്‍ക്കരിക്കുന്നതിന് എതിരെയാണ് ജീവനക്കാര്‍ സമരം നടത്തുന്നത്. പല ഇടങ്ങളിലും ട്രാഫിക് ലൈറ്റുകള്‍ പോലും പ്രവര്‍ത്തിക്കാതിരുന്നത് ജനജീവിതത്തെ ബാധിച്ചു.

പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ മാറ്റിവയ്‌ക്കേണ്ടി വന്നു. ഓണ്‍ലൈന്‍ ക്ലാസുകളും കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടിരുന്നു. ഫാക്ടറികളുടേയും, വാണിജ്യ സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു.

ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിക്കാന്‍ കേന്ദ്ര ഭരണ പ്രദേശത്തെ അഡൈ്വസര്‍ ധരംപാല്‍ ജീവനക്കാരുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവര്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. സ്വകാര്യവല്‍ക്കരണം തങ്ങളുടെ തൊഴില്‍ നിബന്ധനകളില്‍ മാറ്റം വരുത്തുമെന്നും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുമെന്നുമാണ് ജീവനക്കാരുടെ ആശങ്ക.

പണിമുടക്ക് ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിച്ചതോടെ സര്‍ക്കാര്‍ ഇടപെട്ട് ചൊവ്വാഴ്ച വൈകിട്ട് എസ്മ(അവശ്യ സേവന പരിപാലന നിയമം) നടപ്പിലാക്കുകയും, ആറ് മാസത്തേക്ക് വൈദ്യുതി വകുപ്പിന്റെ പണിമുടക്ക് നിരോധിക്കുകയും ചെയ്തു.

വൈദ്യുതി വിതരണം സാധാരണ നിലയിലാക്കി എന്നാണ് അധിതൃതര്‍ അറിയിച്ചത്. എന്നാല്‍ നഗരത്തിന്റെ പല പ്രദേശങ്ങളിലും ഇപ്പോളും പ്രശ്‌നങ്ങള്‍ ഉള്ളതായി താമസക്കാരും വ്യാപാരികളും പരാതിപ്പെടുന്നുണ്ട്.