റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി പിൻവലിക്കില്ലെന്ന് കർഷകർ

റിപ്പബ്ലിക് ദിനത്തിൽ നടത്താനിരിക്കുന്ന ട്രാക്ടർ റാലി പിൻവലിക്കാൻ വിസമ്മതിച്ച്‌ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ. ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം തങ്ങളുടെ വലിയ പ്രതിഷേധം തകർക്കുന്നതിനാണെന്നും കർഷകർ ഇന്ന് പറഞ്ഞു.

നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് ദേശീയ അന്വേഷണ ഏജൻസി കർഷക നേതാവ് ബൽ‌ദേവ് സിംഗ് സിർസ ഉൾപ്പെ 40 പേരെ വിളിച്ചു വരുത്തിയിരുന്നു. ഇതേതുടർന്ന് സർക്കാർ അതിക്രമങ്ങളിൽ ഏർപ്പെടുകയാണെന്ന് കർഷകർ ആരോപിച്ചു. അതിനിടെ ട്രാക്ടർ റാലിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്, ഇക്കാര്യം നാളെ കോടതി പരിഗണിക്കും.

അതേസമയം കർഷകരെ ഭീഷണിപ്പെടുത്താനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്ന് ശിരോമണി അകാലിദൾ നേതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദൽ ഇന്ന് ട്വീറ്റ് ചെയ്തു.

“കർഷക നേതാക്കളെയും കിസാൻ ആൻഡോളനെ പിന്തുണയ്ക്കുന്നവരെയും ഭീഷണിപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി എൻ‌ഐ‌എയും ഇഡിയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ ശക്തമായി അപലപിക്കുന്നു. അവർ ദേശവിരുദ്ധരല്ല. ഒമ്പതാം തവണ ചർച്ച പരാജയപ്പെട്ടതിന് ശേഷം, കർഷകരെ തളർത്താൻ മാത്രമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്, ”പ്രകാശ് സിംഗ് ബാദൽ  ട്വീറ്റ് ചെയ്തു.

റിപ്പബ്ലിക് ദിനത്തിൽ റാലി നടത്താനുള്ള കർഷകരുടെ പദ്ധതിയെ സുപ്രീം കോടതിയിൽ സർക്കാർ ചോദ്യം ചെയ്തു, റാലി രാജ്യത്തിന് നാണക്കേടാണെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. 1000 ട്രാക്ടറുകൾ പങ്കെടുക്കുന്ന തങ്ങളുടെ റാലി സമാധാനപരമായിരിക്കുമെന്നും രാജ്പാത്തിൽ നടക്കുന്ന വലിയ പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കർഷകർ പറഞ്ഞു.