പീഡിപ്പിക്കാന്‍ ശ്രമിച്ച വീട്ടുജോലിക്കാരന്റെ ജനനേന്ദ്രിയം മുറിച്ചു, യുവതി അറസ്റ്റിൽ

പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം കത്തി ഉപയോഗിച്ച് മുറിച്ച യുവതി അറസ്റ്റില്‍. വീട്ടിലെ ജോലിക്കാരന്‍ കൂടിയായ 23 കാരനായ യുവാവിന്റെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചത്. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ജനനേന്ദ്രിയം മുറിച്ച ശേഷം വിവരം പൊലീസ് സ്റ്റേഷനിലെത്തി യുവതി തന്നെ അറിയിക്കുകയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വീട്ടില്‍ മറ്റ് കുടുംബാംഗങ്ങള്‍ ഇല്ലാതിരുന്ന സമയത്താണ് യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. യുവാവില്‍ നിന്ന് രക്ഷപ്പെട്ട് വീടിന്റെ അടുക്കളയിലേക്ക് പോയ യുവതി കത്തയുമായി തിരികെ എത്തി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു.

പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് ആണ് അവശനിലയില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ തന്നെ യുവാവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആരോഗ്യനില അതീവ ഗുരുതരമായതോടെ വിദഗ്ദ ചികിത്സയ്ക്കായി പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തില്‍ വ്യത്യസ്ത മൊഴിയാണ് യുവാവ് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. തന്റെ ചെറുപ്പകാലം മുതല്‍ പരാതിക്കാരിയുടെ വീട്ടിലെ ജോലിക്കാരനാണ് താന്‍. സംഭവ ദിവസം അവര്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി തന്നെ അബോധാവസ്ഥയിലാക്കിയ ശേഷം സ്വകാര്യഭാഗം മുറിക്കുക ആയിരുന്നുവെന്നാണ് യുവാവ് നല്‍കിയ മൊഴി.

തുടര്‍ന്ന് യുവാവിന്റെ പിതാവ് നല്‍കിയ പരാതിയിലാണ് യുവതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഐപിസി 326, 308 വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.