രാജസ്ഥാനില്‍ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് മർദ്ദിച്ച് നഗ്നയാക്കി നടത്തി

രാജസ്ഥാനിൽ യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് നഗ്‌നയാക്കി നടത്തിച്ചതായി പരാതി. രാജസ്ഥാനിലെ പ്രതാപ്ഗഡിലെ നിചാൽ കോട്ട ഗ്രാമത്തിലാണ് ആണ് സംഭവം. 21 വയസുകാരിയായ യുവതി മറ്റൊരാൾക്കൊപ്പം കഴിഞ്ഞുവെന്നാരോപിച്ചായിരുന്നു ക്രൂരമായ പീഡനം. വ്യാഴാഴ്ചയായിരുന്നു സംഭവം.

യുവതി ഭർത്താവിൽ നിന്ന് അകന്ന് മറ്റൊരു യുവാവിനൊപ്പം താമസിക്കാൻ തീരുമാനിച്ചതാണ് ക്രൂരകൃത്യത്തിനു ഇടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുമ്പോൾ യുവതിയുടെ ഭർത്താവിനൊപ്പം അയാളുടെ ബന്ധുക്കളും ഉണ്ടായിരുന്നു. ഒരു വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്.

യുവതിയെ ഭർത്താവ് മർദിച്ച ശേഷം വീടിന് പുറത്തുള്ള വഴിയിലൂടെ നഗ്നയാക്കി നടത്തിക്കുന്നതും യുവതി അലറി വിളിക്കുന്നതുമായുള്ള ക്രൂരമായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. പ്രതികൾ ഒളിവിലാണ്.

പ്രതികളെ പിടികൂടാന്‍ ആറ് ടീമുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നും അന്വേഷണം ഊര്‍ജിതമായി നടക്കുകയാണെന്നും പ്രതാപ്ഗഡ് പൊലീസ് സൂപ്രണ്ട് അമിത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും പ്രസ്താവിച്ചിട്ടുണ്ട്.

അതേസമയം ബിജെപി സംഭവത്തെ രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒന്നാം നമ്പറിൽ എത്തിച്ചേർന്നെന്ന് ബിജെപി മുൻ മുഖ്യമന്ത്രി വസുന്തര രാജെ വിമർശിച്ചു.