യൂട്യൂബ് വീഡിയോ നോക്കി യുവതിയുടെ പ്രസവം; കുഞ്ഞ് മരിച്ചു, ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ യുട്യൂബ് വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടയില്‍ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവം മൂലം ഗുരുതരാവസ്ഥയിലായ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ലോകനാഥനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്‌നാട്ടിലെ റാണിപ്പേട്ടില്‍ ഡിസംബര്‍ 18ന് ആയിരുന്നു സംഭവം. ഭാര്യ ഗോമതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാതെ ലോകനാഥന്‍ യൂട്യൂബ് നോക്കി വീട്ടില്‍ തന്നെ പ്രസവമെടുക്കുകയായിരുന്നു. തന്റെ സഹോദരിയായ ഗീതയുടെ സഹായത്തോടെയായിരുന്നു ലോകനാഥന്‍റെ ശ്രമം. എന്നാല്‍ മരിച്ച നിലയിലാണ് കുഞ്ഞ് പുറത്ത് വന്നത്. ശേഷം അമിത രക്തസ്രാവത്തെ തുടര്‍ന്ന് ബോധരഹിതയായി വീണ ഗോമതിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയതോടെയാണ് സംഭവത്തെ കുറിച്ച് എല്ലാവരും അറിഞ്ഞത്.

Read more

ലോകനാഥനെതിരെ പ്രാഥമിക ആരോഗ്യ കേന്ദ്രം അധികൃതര്‍ പരാതി നല്‍കി. യുവതിയെ ആശുപത്രിയിലെത്തിക്കാതെ വീട്ടില്‍ തന്നെ പ്രസവമെടുക്കാന്‍ ശ്രമിച്ചതിനാണ് പരാതി. ഒരു വര്‍ഷം മുമ്പായിരുന്നു ഗോമതിയുടെയും ലോകനാഥന്റെയും വിവാഹം. ആരോഗ്യസ്ഥിതി മോശമായ ഗോമതിയെ ആദ്യം പുന്നയ് പ്രൈമറി ഹെല്‍ത്ത് സെന്ററിലും പിന്നീട് വെല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.