ഡല്‍ഹിയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, മൂന്ന് പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായി. ഡല്‍ഹിയിലെ ബുദ്ധ് വിഹാറിലെ ജിംനേഷ്യത്തിലാണ് 21 കാരിയായ യുവതിയെ തൊഴിലുടമ അടക്കം മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചത്. പ്രതികളെ പൊലീസ് പിടികൂടിയട്ടുണ്ട്. യുവതി ജോലി ചെയ്യുന്ന ഫാക്ടറിയുടെ ഉടമയായ ഉമേഷ് (35), ജിം ഉടമയായ 39 കാരന്‍ എന്നിവരാണ് പ്രതികള്‍. അറസ്റ്റിലായിവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്.

വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ഫാക്ടറിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയതാണ് യുവതി. കുറച്ച് സമയത്തിന് ശേഷം തൊഴിലുടമ യുവതിയെ വിളിച്ച് സുഹൃത്തിന്റെ ജിംനേഷ്യത്തില്‍ കുറച്ച് ജോലികള്‍ ഉണ്ടെന്ന് പറഞ്ഞ് തിരികെ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ തൊഴിലുടമയും അയാളുടെ രണ്ട് കൂട്ടാളികളും ഇതിനകം അവിടെ ഉണ്ടായിരുന്നുവെന്ന് യുവതി പരാതിയില്‍ ആരോപിച്ചു.

യുവതി എത്തിയതോടെ വാതില്‍ പൂട്ടുകയും രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും, വിവരം പുറത്ത് പറഞ്ഞാല്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അവര്‍ പരാതിയില്‍ പറഞ്ഞു.

യുവതിയും ഭര്‍ത്താവും വ്യാഴാഴ്ച തന്നെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 ഡി, 509, 323, 506 എന്നീ വകുപ്പുകള്‍ ചുമത്തി കൂട്ടബലാത്സംഗം, ലൈംഗിക പീഡനം, ആക്രമണം,  ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തതായി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ പ്രണവ് തായല്‍ പറഞ്ഞു.

Read more

യുവതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അതേസമയം പരാതി നല്‍കിയതിന് പിന്നാലെ തനിക്കെതിരെ വധഭീഷണി ഉള്ളതായി യുവതി പറഞ്ഞു.