അവധിക്കാലം എത്തിയതോടെ പകല്‍ക്കൊള്ള ആരംഭിച്ച് വിമാനക്കമ്പനികള്‍; യാത്രാ നിരക്ക് ഉയര്‍ത്തിയത് മൂന്നിരട്ടി വരെ

അവധിക്കാലം എത്തിയതോടെ വിമാനക്കമ്പനികളുടെ പകല്‍ക്കൊള്ള വീണ്ടും ആരംഭിച്ചു. മൂന്നിരട്ടി വരെയാണ് പല വിമാനക്കമ്പനികളും ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ അവധിക്കാലം നാട്ടില്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഡിസംബര്‍, ജനുവരി മാസങ്ങളിലെ യാത്രാ നിരക്കിലാണ് വന്‍ വര്‍ദ്ധന ഉണ്ടായിരിക്കുന്നത്.

അവധിക്കാലം എത്തുന്നതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് എല്ലാ വര്‍ഷവും പതിവാണ്. ഗോ ഫസ്റ്റ് സര്‍വീസ് അവസാനിപ്പിച്ചതോടെ ദോഹയിലേക്കുള്ള ഇന്‍ഡിഗോയുടെ സര്‍വീസ് ഒഴികെയുള്ള മറ്റെല്ലാ രാജ്യാന്തര സര്‍വീസുകളും നടത്തുന്നതും എയര്‍ ഇന്ത്യ എക്‌സ്പ്രസാണ്. ഈ റൂട്ടുകളില്‍ മറ്റ് വിമാന കമ്പനികളുടെ മത്സരം ഇല്ലാത്തതിനാല്‍ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

കമ്പനികള്‍ നേരിട്ടാണ് യാത്രാ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നത്. കണ്ണൂരില്‍ നിന്ന് ദോഹയിലേക്കുള്ള യാത്രാ നിരക്ക് 13,000 രൂപ മുതല്‍ 14,000 രൂപ വരെയാണ്. എന്നാല്‍ ഡിസംബര്‍ 22ന് 42,000 രൂപയ്ക്ക് മുകളിലാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ദുബായില്‍ നിന്ന് കണ്ണൂരിലേക്ക് അവധിക്കാലമായ ഡിസംബര്‍ 22ന് 53,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഡിസംബര്‍ അവസാനം മിഡില്‍ ഈസ്റ്റില്‍ നിന്ന് നാട്ടിലേക്കുള്ള യാത്രാ നിരക്ക് ഉയര്‍ത്തിയതിന് സമാനമായി ജനുവരിയില്‍ കണ്ണൂരില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്കുള്ള യാത്രാ നിരക്കും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.