സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങളുടെ അധികാരത്തിന് പരിമിതിയുണ്ട്: വിദ്വേഷ പ്രസംഗത്തില്‍ ബി.ജെ.പി നേതാക്കള്‍ക്ക് എതിരെ കേസെടുക്കണമെന്നഹർജിയിൽ സുപ്രീം കോടതി

വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരായ കേസുകൾ കേൾക്കാൻ സുപ്രീം കോടതി ഇന്ന് സമ്മതിച്ചു. കഴിഞ്ഞയാഴ്ച 46 പേർ കൊല്ലപ്പെട്ട ഡൽഹി കലാപത്തിലെ ഇരകൾ സമർപ്പിച്ച ഹർജിയാണിത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ഹർജിക്കാരുടെ വാദത്തെ തുടർന്ന് ബുധനാഴ്ച ഹർജികൾ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാൽ “സമാധാനം ആഗ്രഹിക്കുന്നുവെങ്കിലും സുപ്രീം കോടതിക്ക് അതിന്റെ അധികാരത്തിന് പരിമിതികളുണ്ട്” എന്ന് കോടതി അഭിപ്രായപ്പെട്ടു.

വിവാദമായ പൗരത്വ നിയമത്തിന്റെ പേരിൽ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപിക്കപ്പെടുന്ന നേതാക്കൾക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് സത്യവാങ്മൂലം നൽകാൻ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ആഴ്ച പൊലീസിന് നാല് ആഴ്ച സമയം നൽകിയിരുന്നു.

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കർശനവും പെട്ടെന്നുള്ള നടപടിയും ആവശ്യപ്പെട്ട് അഞ്ച് ഇരകൾ സമർപ്പിച്ച കേസ് ജസ്റ്റിസ് എസ് മുരളീധറിന്റെ സ്ഥാനമാറ്റത്തിന് ശേഷം ഹൈക്കോടതി ഒരു മാസത്തേക്ക് മാറ്റിവെച്ചതായി അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് പറഞ്ഞു.

“ഞങ്ങൾ ഹൈക്കോടതിയിൽ പോയി. ഒരു നോട്ടീസ് ഇറക്കി. അത് വ്യാഴാഴ്ചയിലേക്ക് നീട്ടി. ജഡ്ജിയെ മാറ്റി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് കേസ് ആറ് ആഴ്ചത്തേക്ക് മാറ്റി. ഇത് അടിയന്തരമാണ്. പ്രതിദിനം 10 എന്ന നിരക്കിൽ ആളുകൾ കൊല്ലപ്പെടുന്നു,” ഗോൺസാൽവസ് പറഞ്ഞു.

നാലാഴ്ചത്തെ ഇടവേളയ്ക്ക് എന്തെങ്കിലും കാരണം ഹൈക്കോടതി നൽകിയിട്ടുണ്ടോ എന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെ “ഉത്തരവിന്റെ അഭാവത്തിൽ ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിയും?” എന്ന് പറഞ്ഞു.

“ഞങ്ങൾ സമാധാനം ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങളുടെ അധികാരത്തിന് പരിമിതികളുണ്ടെന്ന് നിങ്ങൾക്കറിയാം. ഞങ്ങൾക്ക് ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ ഉണ്ട്. എന്തായാലും ബുധനാഴ്ച ഞങ്ങൾ കേസ് ഏറ്റെടുക്കും. നമുക്ക് എന്തുചെയ്യാനാകുമെന്ന് നോക്കാം.” കോടതി പറഞ്ഞു.