കർഷകർക്ക് താങ്ങുവില ഉറപ്പാക്കാനാകുന്നില്ലെങ്കിൽ രാജിവെയ്ക്കും: ഹരിയാന ഉപമുഖ്യമന്ത്രി

കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ രാജിവയ്ക്കുമെന്ന് ഹരിയാന ഉപമുഖ്യമന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയുമായ ദുശ്യന്ത് ചൗതാല.  താങ്ങുവില സമ്പ്രദായം റദ്ദാക്കില്ലെന്ന കേന്ദ്രത്തിന്റെ രേഖാമൂലമുള്ള ഉറപ്പ് നിരസിക്കുകയും വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാതെ ഡൽഹിയുടെ  അതിർത്തിയിൽ തുടരുന്ന പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് കർഷകർ അറിയിച്ചതിന് പിന്നാലെയാണ് ദുശ്യന്ത് ചൗതാലയുടെ ഈ പരാമർശം.

“താങ്ങുവില കർഷകർക്ക് ഉറപ്പാക്കണമെന്ന് ഞങ്ങളുടെ പാർട്ടിയുടെ ദേശീയ പ്രസിഡന്റ് ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഷേധിക്കുന്ന കർഷകർക്ക് കേന്ദ്രസർക്കാർ നൽകിയ രേഖാമൂലമുള്ള നിർദേശങ്ങളിൽ താങ്ങുവിലക്കുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു. ഞാൻ അധികാരത്തിലിരിക്കുന്നിടത്തോളം കാലം കർഷകർക്ക് താങ്ങുവില ഉറപ്പാക്കാൻ ഞാൻ പ്രവർത്തിക്കും. വാഗ്ദാനം നിറവേറ്റാൻ കഴിയാത്ത ദിവസം ഞാൻ എന്റെ സ്ഥാനത്ത് നിന്ന് രാജിവയ്ക്കും,” ദുശ്യന്ത് ചൗതാല പറഞ്ഞതായി വാർത്താ ഏജൻസി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

2019 ൽ ബിജെപിയുമായി സഹകരിച്ച് ഹരിയാനയിൽ സർക്കാർ രൂപീകരിച്ച ജന്നായക് ജനതാ പാർട്ടി അംഗമായ ദുശ്യന്ത് ചൗതാല – കർഷകരുടെ ആവശ്യങ്ങൾ ഉന്നയിക്കാൻ കേന്ദ്രവുമായി ബന്ധപ്പെടുന്നുണ്ടെന്നും പറഞ്ഞു.

“കർഷകർക്ക് സർക്കാരിൽ പങ്കാളിത്തം ഉള്ളിടത്തോളം കാലം മാത്രമേ കർഷകരുടെ വാക്കുകൾ സർക്കാർ കേൾക്കൂ എന്ന് ചൗധരി ദേവി ലാൽ (മുൻ ഹരിയാന മുഖ്യമന്ത്രി) പറയാറുണ്ടായിരുന്നു. ഇന്ന് ഞാനും എന്റെ പാർട്ടിയും കർഷകരുടെ കാഴ്ചപ്പാടുകൾ കേന്ദ്രത്തിന് മുന്നിൽ നിരന്തരം അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രിയുമായി ഞാൻ ടെലിഫോണിലൂടെ ബന്ധപ്പെടുകയും കർഷകരുടെ പ്രശ്‌നത്തിന് സാധ്യമായ പരിഹാരങ്ങളെക്കുറിച്ച് എന്റെ അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുന്നു,” ദുശ്യന്ത് ചൗതാല പറഞ്ഞു.