സര്‍ക്കാര്‍ ജീവനക്കാരുടെ ദ്വിഭാര്യത്വം തടയും; അനുമതി കൂടാതെ രണ്ടാം വിവാഹം പാടില്ലെന്ന് മുഖ്യമന്ത്രി

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെ രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവിറക്കി അസം സര്‍ക്കാര്‍. വ്യക്തി നിയമങ്ങള്‍ ദ്വിഭാര്യത്വം അംഗീകരിക്കുന്നുണ്ടെങ്കില്‍ കൂടി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രണ്ടാമത് വിവാഹം കഴിക്കണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി.

ഇത്തരത്തിലൊരു നിയമം സംസ്ഥാനത്ത് വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെന്നും അത് നടപ്പിലാക്കാന്‍ തങ്ങള്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. സമുദായം ദ്വിഭാര്യത്വം അനുവദിക്കുണ്ടെങ്കില്‍ കൂടി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചേ മതിയാകൂ. ഒക്ടോബര്‍ 20ന് ആയിരുന്നു ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ കഴിഞ്ഞ ആഗസ്റ്റ് മാസം തന്നെ ബഹുഭാര്യത്വം സംബന്ധിച്ച നിലപാട് സര്‍ക്കാര്‍ ജീവനക്കാരെ അറിയിച്ചിരുന്നു.

ഒന്നില്‍ കൂടുതല്‍ വിവാഹം ചെയ്ത ജീവനക്കാരുടെ ഭാര്യമാര്‍ ഭര്‍ത്താവിന്റെ മരണശേഷം പെന്‍ഷന്‍ പണത്തിനായി തമ്മില്‍ തല്ലുന്നത് കണ്ടിട്ടുണ്ടെന്നും ഹിമന്ത പറഞ്ഞു. ഭാര്യ ജീവിച്ചിരിക്കെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മറ്റൊരു വിവാഹത്തിന് അനുമതി ഇല്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവില്‍ വ്യക്തി നിയമം അതിന് അനുവദിക്കുന്നതായും സൂചിപ്പിക്കുന്നുണ്ട്.

അതേ സമയം സര്‍ക്കാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്ക് ഭര്‍ത്താവ് ജീവിച്ചിരിക്കെ രണ്ടാം വിവാഹത്തിന് അനുമതിയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അസമില്‍ ദ്വിഭാര്യത്വം തടയുമെന്ന് ഹിമന്ത സര്‍ക്കാര്‍ നേരത്തേ തന്നെ പ്രഖ്യാപിച്ചിരുന്നു.