കോവിഡ് നിയന്ത്രണവിധേയമായാൽ പൗരത്വ നിയമം നടപ്പിലാക്കും: ആഭ്യന്തര മന്ത്രി അമിത് ഷാ

കൊറോണ വൈറസ് പകർച്ചവ്യാധി നിയന്ത്രണവിധേയമാവുകയും അവസാനിക്കുകയും ചെയ്താൽ പൗരത്വ (ഭേദഗതി) നിയമം രാജ്യത്തുടനീളം നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

അടുത്ത വർഷം ആദ്യം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിൽ രണ്ട് ദിവസത്തെ പര്യടനത്തിലായിരുന്നു അമിത് ഷാ. മമത ബാനർജിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കാനും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിനെ “വികസന” അജണ്ടയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുൻനിർത്തി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനുമാണ് ബിജെപി ശ്രമിക്കുന്നത്.

“പൗരത്വ നിയമം നടപ്പാക്കുകയും അഭയാർത്ഥികൾക്ക് പൗരത്വം ലഭിക്കുകയും ചെയ്യും. ഇത് കൊറോണ വൈറസ് പകർച്ചവ്യാധിയെ ആശ്രയിച്ചിരിക്കുന്നു. എന്തായാലും നിയമം നടപ്പിലാക്കും. നിയമം നിലവിലുണ്ട്,” തന്റെ രണ്ട് ദിവസ സന്ദർശനത്തിന്റെ അവസാനം അമിത് ഷാ പറഞ്ഞു.

പൗരത്വ നിയമ ഭേദഗതി അഥവാ സി‌.എ‌.എ മതത്തെ ഇന്ത്യൻ പൗരത്വത്തിനുള്ള മാനദണ്ഡമാക്കുന്നു. മതപരമായ പീഡനം കാരണം ഇന്ത്യയിലേക്ക് പലായനം ചെയ്താൽ മുസ്‌ലിം ആധിപത്യമുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുമെന്ന് സർക്കാർ പറയുന്നു. അതേസമയം നിയമം മുസ്‌ലിംകളോട് വിവേചനം കാണിക്കുകയും ഭരണഘടനയുടെ മതേതര സിദ്ധാന്തങ്ങൾ ലംഘിക്കുകയും ചെയ്യുന്നുവെന്ന് വിമർശകർ പറയുന്നു.