ബി.ജെ.പിയുമായി ചേർന്ന് മത്സരിക്കും: പുതിയ പാർട്ടിയുടെ ഓഫീസ് തുറന്ന് അമരീന്ദർ സിംഗ്

അഞ്ച് പതിറ്റാണ്ട് കാലം തന്റെ പാർട്ടിയായിരുന്ന കോൺഗ്രസ് വിട്ട് ഒരു മാസത്തിന് ശേഷം പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഇന്ന് ചണ്ഡീഗഡിൽ തന്റെ പുതിയ പാർട്ടിയുടെ ഓഫീസ് തുറന്നു.

തന്റെ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബിജെപിയുമായി ചേർന്ന് പഞ്ചാബ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സഖ്യം ഉടൻ പ്രഖ്യാപിക്കുമെന്നും അമരീന്ദർ സിംഗ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തെ കുറിച്ചുള്ള ചർച്ചകൾ വിശദീകരിക്കാൻ അദ്ദേഹം വിസമ്മതിച്ചു.

“ഞങ്ങളുടെ പാർട്ടിയും സുഖ്‌ദേവ് ദിൻഡ്‌സയുടെ പാർട്ടിയും ബി.ജെ.പിയും സീറ്റ് പങ്കിടും. കൃത്യമായ എണ്ണം ഇപ്പോൾ പറയാൻ കഴിയില്ല, “ഞങ്ങൾക്ക് തത്വത്തിലുള്ള സഖ്യമുണ്ടാകും,” ക്യാപ്റ്റൻ അമരീന്ദർ സിംഗ് പറഞ്ഞു.

സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, “എല്ലാ സഖ്യകക്ഷികളും ചേർന്ന് മുഖ്യമന്ത്രി ആരായിരിക്കും എന്ന് തീരുമാനിക്കും,” എന്ന് അദ്ദേഹം പറഞ്ഞു.

മൂന്ന് തവണ മുഖ്യമന്ത്രിയായ അദ്ദേഹം ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി ഉടൻ ചർച്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

“തിരഞ്ഞെടുപ്പിന് മുമ്പുള്ള സമയം ഒരു പ്രശ്നമല്ല. 1980-ൽ തിരഞ്ഞെടുപ്പിന് 14 ദിവസം മുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി എന്നെ പ്രഖ്യാപിക്കുകയും ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഞാൻ വിജയിക്കുകയും ചെയ്തു.” അമരീന്ദർ സിംഗ് പറഞ്ഞു.

തന്റെ കടുത്ത എതിരാളിയായ നവജ്യോത് സിംഗ് സിദ്ദുവിന്റെ ആഗ്രഹത്തിന് അനുകൂലമായി പാർട്ടി അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി ആഴ്ചകൾക്ക് ശേഷം അമരീന്ദർ സിംഗ് കോൺഗ്രസ് വിട്ടു.

തന്റെ പുതിയ സംഘടന പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുമായി അദ്ദേഹം ചർച്ചകൾ ആരംഭിച്ചിരുന്നു. കർഷക പ്രതിഷേധങ്ങളുടെ കാതലായ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഒരു വ്യവസ്ഥ.