എന്തുകൊണ്ടാണ് അയോദ്ധ്യയിൽ മുസ്ലീങ്ങൾക്ക് പ്രത്യേക സ്ഥലം നൽകുന്നത് ?

പൊളിക്കപെട്ട ബാബറി പള്ളി ഉണ്ടായിരുന്ന അയോദ്ധ്യയിലെ തർക്ക സ്ഥലത്ത് നിബന്ധനകൾക്ക് വിധേയമായി ഒരു ക്ഷേത്രം നിർമ്മിക്കുന്നതിന് മേൽനോട്ടം വഹിക്കാൻ ഒരു ട്രസ്റ്റിന് കൈമാറുമെന്ന് സുപ്രീം കോടതി ഇന്ന് നടത്തിയ സുപ്രധാന വിധിയിൽ പറയുന്നു. പുതിയ പള്ളി പണിയുന്നതിനായി അയോദ്ധ്യയിൽ ഒരു പ്രത്യേക സ്ഥലം മുസ്ലീം കക്ഷികൾക്ക് നൽകും എന്നും ചരിത്രപരമായ വിധിയിൽ പറയുന്നു.

“ഒരു തർക്കം പരിഹരിക്കുന്നതിനാണ് ഈ കോടതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്, ഈ തർക്കത്തിന്റെ ഉത്ഭവം ഇന്ത്യ എന്ന ആശയം പോലെ തന്നെ പഴയതാണ്. തർക്കവിഷയമായ പ്രദേശം പതിറ്റാണ്ടുകളായി തുടർച്ചയായ ഏറ്റുമുട്ടലിന്റെയും ഒരു പ്രധാന ഇടമാണ്,” കേസിൽ നാൽപതു ദിവസം തുടർച്ചായി വാദം കേട്ട അഞ്ച് അംഗ ഭരണഘടന ബെഞ്ച് പറഞ്ഞു.

“തർക്കവിഷയമായ മുഴുവൻ സ്വത്തുക്കളുടെയും കൈവശാവകാശത്തെ സംബന്ധിച്ച്‌ ഹിന്ദുക്കൾ ഹാജരാക്കിയ തെളിവുകൾ മുസ്ലീം കക്ഷികൾ ഹാജരാക്കിയ തെളിവുകളേക്കാൾ നിലനിൽക്കുന്നതാണ്,” കോടതി വ്യകത്മാക്കി.

1949 ഡിസംബർ 22/23 ന് പള്ളിയിൽ നിന്നും മുസ്ലീങ്ങളെ ഒഴിപ്പിച്ചു. 1992 ഡിസംബർ 6 ന് പള്ളി നശിപ്പിക്കപ്പെട്ടു. എന്നാൽ മുസ്ലീങ്ങൾ പള്ളി ഉപേക്ഷിച്ചിരുന്നില്ല. നിയമവാഴ്ചയ്ക്ക് പ്രതിജ്ഞാബദ്ധമായ ഒരു മതേതര രാഷ്ട്രത്തിൽ നടക്കാൻ പാടില്ലാത്ത മാർഗ്ഗങ്ങളിലൂടെ പള്ളിയുടെ ഘടനയിൽ നിന്ന് ഒഴിപ്പിക്കപ്പെട്ട മുസ്ലീങ്ങളുടെ പള്ളിയിലുള്ള അവകാശം കോടതി അവഗണിക്കുകയാണെങ്കിൽ നീതി നിലനിൽക്കില്ല, കോടതി നിരീക്ഷിച്ചു.

തർക്ക ഭൂമിയെ മൂന്നായി വിഭജിക്കുന്ന അലഹബാദ് ഹൈക്കോടതിയുടെ വിധി നിയമപരമായി സുസ്ഥിരമല്ല എന്ന് കോടതി നിരീക്ഷച്ചു. പൊതു സമാധാനവും ശാന്തിയും കാത്തുസൂക്ഷിക്കേണ്ട ഒരു കാര്യമെന്ന നിലയിൽ, ഹൈക്കോടതി വിധിയിലെ പരിഹാരം പ്രായോഗികമല്ല. ഭൂമി വിഭജിക്കുന്നത് ഒരു കക്ഷിയുടെയും താൽപ്പര്യത്തെ ത്രിപ്തിപെടുത്തുകയില്ല എന്നുമാത്രമല്ല സമാധാനവും നിലനിർത്തുകയില്ല കോടതി പറഞ്ഞു.

ബാബറി പള്ളി തകർത്തത് നിയമലംഘനമായിരുന്നു, ഒരു പൊതു ആരാധനാലയം നശിപ്പിക്കുക എന്ന കണക്കുകൂട്ടലിനെ തുടർന്നാണ് പള്ളിയുടെ മുഴുവൻ ഘടനയും തകർത്തത്. 450 വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച ഒരു പള്ളി മുസ്‌ലിംകൾക്ക് നഷ്ടമായത് നിയമത്തിന് നിരക്കാത്തതാണെന്ന്‌ കോടതി വ്യക്തമാക്കി.