'സൈറണടിച്ചിട്ടും മാറാഞ്ഞിട്ടല്ലേ', ഥാറിലെത്തി 5 പേരെ ഇടിച്ചിട്ട ശേഷം ബിജെപി എംഎല്‍എയുടെ മകന്‍; വീഡിയോ എടുത്തവര്‍ക്ക് നേര്‍ക്കും ഭീഷണി

മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ അഞ്ച് പേരെ മനഃപൂര്‍വ്വം വാഹനമിടിച്ച് പരിക്കേല്‍പിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലാണ് ബിജെപി എംഎല്‍എയുടെ മകന്റെ റോഡിലെ ഗുണ്ടായിസം. പിച്ചോരില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകന്‍ ദിനേഷ് ലോധിയാണ് അഞ്ച് പേരെ തന്റെ ഥാര്‍ എസ്‌യുവി ഉപയോഗിച്ച് ഇടിച്ചുതെറിപ്പിച്ചത്.

റോഡില്‍ നിന്ന് മാറാത്തതിന് അവരെ കുറ്റപ്പെടുത്തുകയും ഞാന്‍ സൈറണ്‍ മുഴക്കിയപ്പോള്‍ എന്താണ് മാറാത്തതെന്ന് നിസ്സാരമായി ചോദിക്കുകയും ചെയ്തു. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പുരുഷന്മാരെയും കാല്‍നടയായി പോകുകയായിരുന്ന രണ്ട് സ്ത്രീകളെയും രാവിലെ 7:30 ഓടെയാണ് ദിനേഷ് ലോധിയുടെ വാഹനം ഇടിച്ചത്. സംഭവസ്ഥലത്തുനിന്നുള്ള വീഡിയോയില്‍ ദിനേഷ് ലോധി പരിക്കേറ്റവരോട് തര്‍ക്കിച്ച് നില്‍ക്കുന്നത് കാണാം.

ഹോണടിച്ചിട്ടും മാറാത്തതിനാലാണ് ഇടിച്ചു തെറിപ്പിച്ചതെന്ന മട്ടില്‍ ‘ഞാന്‍ സൈറണ്‍ മുഴക്കിയപ്പോള്‍ എന്താണ് മാറാത്തത്?’ എന്നാണ് ഇയാള്‍ ചോദിക്കുന്നത്. സംഭവം പകര്‍ത്തിയവരെയും ദിനേഷ് ലോധി ഭീഷണിപ്പെടുത്തി.ദൃക്‌സാക്ഷികളും പരിക്കേറ്റവരും പറയുന്നതനുസരിച്ച്, വാഹനത്തിന്റെ മുന്നിലും പിന്നിലും പ്രീതം ലോധി എന്നും എംഎല്‍എ എന്നും എഴുതിയിരുന്നു. സഞ്ജയ് പരിഹാര്‍, ആശിഷ് പരിഹാര്‍, അന്‍ഷുല്‍ പരിഹാര്‍, സീതാ വര്‍മ്മ, പൂജ സോണി എന്നിവര്‍ക്കാണ് ബിജെപി എംഎല്‍എയുടെ മകന്റെ റോഡ് അതിക്രമത്തില്‍ പരിക്കേറ്റത. തലയ്ക്കും കൈകാലുകള്‍ക്കും തോളെല്ലിനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. ജോലിക്കായി പോവുകയായിരുന്നവരാണ് ബൈക്കില്‍ സഞ്ചരിച്ചിരുന്നത്. രണ്ട് സ്ത്രീകളാകട്ടെ റോഡിലൂടെ നടന്നുപോകുമ്പോഴാണ് അതിവേഗത്തിലെത്തിയ വാഹനം അവരെ പിന്നില്‍ നിന്ന് ഇടിച്ചത് എന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കരേര പോലീസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോണും സൈറണും മുഴക്കിയിട്ടും ഇരകള്‍ വഴിമാറാതിരുന്നതിന് അവരെ കുറ്റപ്പെടുത്തിയ എംഎല്‍എയുടെ മകന്‍ അധികാരത്തിന്റെയും പദവിയുടെയും ദുരുപയോഗവും അഹന്തയും കാണിച്ചത് ആളുകള്‍ക്കിടയില്‍ രോഷം ആളിക്കത്തിച്ചു.

.