'ട്രംപിന്റെ അവകാശവാദത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ട്?'; പ്രധാനമന്ത്രി ഉത്തരം പറയണമെന്ന് കോണ്‍ഗ്രസ്

ഇന്ത്യ-പാക് വെടിനിർത്തൽ സംബന്ധിച്ച ട്രംപിന്റെ അവകാശവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നത് എന്തുകൊണ്ടെന്ന് കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി ഉത്തരം പറയണമെന്നും സർവകക്ഷി യോഗം വിളിക്കണമെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യ-പാക് സംഘർഷത്തിൽ അമേരിക്ക മധ്യസ്ഥത വഹിക്കുന്നതിന് ഇന്ത്യ സമ്മതിച്ചോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചെന്നായിരുന്നു
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ അവകാശവാദം. എന്നാൽ ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നാണ് ജയറാം രമേഷ് പറഞ്ഞത്. വളരെ വൈകി പ്രധാനമന്ത്രി രാജ്യത്തോടു നടത്തിയ അഭിസംബോധനയുടെ തൊട്ടുമുമ്പ് പ്രസിഡന്റ് ട്രംപിൻ്റെ വെളിപ്പെടുത്തലുകൾ പുറത്തുവന്നത് മോദിയുടെ പ്രസംഗത്തിന്റെ സാംഗത്യം ഇല്ലാതാക്കിയെന്നും ജയറാം രമേഷ് കുറ്റപ്പെടുത്തി.

പാകിസ്ഥാനുമായുള്ള ചർച്ച നടത്താൻ ഒരു നിഷ്‌പക്ഷവേദി ഇന്ത്യ ആവശ്യപ്പെട്ടിരുന്നോയെന്ന് വ്യക്തമാക്കണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു. ഇന്ത്യൻ കമ്പോളം അമേരിക്കയ്ക്ക് തുറന്നുകൊടുക്കാമെന്ന് സമ്മതിച്ചോയെന്നും വ്യക്തമാക്കണം. വിവിധ പാർട്ടി നേതാക്കളുടെ യോഗം പ്രധാനമന്ത്രി വിളിച്ചുചേർക്കണമെന്നും ജയറാം രമേഷ് ആവശ്യപ്പെട്ടു. അതേസമയം ഇന്ത്യൻ സേനയെ കോൺഗ്രസ് സല്യൂട്ട് ചെയ്യുന്നെന്നും ജയറാം രമേഷ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ‘ആണവ സംഘർഷം’ തൻ്റെ ഭരണകൂടം അവസാനിപ്പിച്ചതായി ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. സംഘർഷം അവസാനിപ്പിച്ചാൽ ഇരുരാജ്യങ്ങളുമായും അമേരിക്ക ‘കൂടുതൽ വ്യാപാരം’ നടത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് മിനിറ്റുകൾക്ക് മുമ്പായിരുന്നു ട്രംപിൻ്റെ പരാമർശം. എന്നാൽ ഈ അവകാശ വാദങ്ങളിലെല്ലാം പ്രധാനമന്ത്രി മൗനം പാലിച്ചെന്നാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. ഇന്ത്യ-പാക് വെടിനിർത്തലിന് മൂന്നാമതൊരാളുടെ ഇടപെടൽ ഇല്ലെന്ന് ഇന്ത്യൻ സൈന്യം അടക്കം പറഞ്ഞിരുന്നു.