ദളിത് വോട്ടുകൾ നിർണായകമാകുന്ന ഡൽഹി തിരഞ്ഞെടുപ്പിൽ അംബേദ്കറെ ആര് സ്വന്തമാക്കും?

ഭരണഘടനയുടെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ അമിത് ഷാ നടത്തിയ പ്രസംഗത്തിന്റെ പതിനൊന്ന് സെക്കൻഡ് ദൈർഘ്യമുള്ള ഒരു ക്ലിപ്പ് വിവാദമായിരുന്നു. അതിൽ തന്റെ ആക്രമണാത്മകമായ ശൈലിയിലൂടെ ഷാ ഹിന്ദിയിൽ പറഞ്ഞു: “ഇക്കാലത്ത് അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. അവർ ദൈവത്തിന്റെ നാമം പലതവണ പറഞ്ഞിരുന്നെങ്കിൽ, അടുത്ത ഏഴ് ജന്മങ്ങളിൽ അവർക്ക് സ്വർഗത്തിൽ ഒരു സ്ഥാനം ലഭിക്കുമായിരുന്നു.” ഇന്ത്യയിലെ സാമൂഹിക ശ്രേണിയുടെ അടിത്തട്ടിൽ എന്നും തങ്ങിനിൽക്കുകയും ചരിത്രപരമായി തൊട്ടുകൂടാത്തവരായി ബഹിഷ്‌കരിക്കപ്പെടുകയും ചെയ്ത ദലിതരെ സംബന്ധിച്ചിടത്തോളം, തീർച്ചയായും ഭീംറാവു അംബേദ്കർ ദൈവത്തിൽ ഒട്ടും കുറഞ്ഞവനല്ല. അതുകൊണ്ട് തന്നെ ഷായുടെ പ്രസംഗം ദലിതർക്കിടയിൽ നേരിട്ട് പ്രതിഫലിക്കുകയും ചെയ്യും.

ജാതി അടിമത്തത്തിന്റെ ചങ്ങലകളിൽ നിന്ന് അവരെ മോചിപ്പിച്ച മനുഷ്യനായ അംബേദ്കറെ അവർ സ്നേഹപൂർവ്വം വിളിക്കുന്നത് ബാബാസാഹേബ് എന്നാണ്. തങ്ങളുടെ വിമോചനത്തിനായി കഠിനമായി പോരാടിയ നായകനായിട്ടാണ് അവർ അദ്ദേഹത്തെ കാണുന്നത്. നിരവധി ദലിത് കുടുംബങ്ങൾ അഭിമാനത്തോടെ അവരുടെ വീടുകളിൽ അദ്ദേഹത്തിന്റെ ചിത്രം സ്ഥാപിച്ചിട്ടുമുണ്ട്. അംബേദ്കറിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രങ്ങൾ തന്നെയുണ്ട്. കൂടാതെ രാജ്യത്തുടനീളമുള്ള മിക്കനഗരങ്ങളിലും അദ്ദേഹത്തിന്റെ പ്രതിമകൾ പ്രമുഖ പൊതു ഇടങ്ങളിലൊക്കെ കാണാം.

അതുകൊണ്ട് തന്നെ ഡൽഹി തിരഞെടുപ്പിൽ അംബേദ്കറും അദ്ദേഹത്തിന്റെ രാഷ്ട്രീയവും അതിന്റെ വിധി നിർണയത്തെ സ്വാധീനിക്കും എന്ന് പറയുന്നതിൽ അതിശയോക്തിയില്ല. അംബേദ്കറുടെ മേൽ അവകാശവാദം ഉന്നയിക്കാനും പരസ്പരം ദളിത് വിരുദ്ധരും അതുവഴി ഭരണഘടനാ വിരുദ്ധരുമെന്ന് തെളിയിക്കാനും കോൺഗ്രസും ബിജെപിയും പോരാടിയപ്പോൾ, അംബേദ്കർ കെജ്‌രിവാളിന് അനുഗ്രഹവും പിന്തുണയും വാഗ്ദാനം ചെയ്യുന്ന ഒരു എഐ സൃഷ്ടിച്ച വൈറൽ വീഡിയോയിലൂടെ എഎപി ശ്രദ്ധ പിടിച്ചുപറ്റി. എന്നാൽ വാഗ്ദാനങ്ങൾ പാലിക്കാത്തതും പ്രധാന സമുദായ പ്രശ്‌നങ്ങളെ അവഗണിക്കുന്നതും ചൂണ്ടിക്കാട്ടി ആം ആദ്മിയുടെ ദളിത് വിരുദ്ധതയെ കോൺഗ്രസ് ചോദ്യം ചെയ്തിരുന്നു.

ക്ഷേത്ര പൂജാരിമാർക്കും ഗുരുദ്വാര ഗ്രന്ഥികൾക്കും പ്രതിമാസ ഓണറേറിയം നൽകുന്ന പദ്ധതി എഎപി പ്രഖ്യാപിച്ചപ്പോൾ വാൽമീകി, രവിദാസ് ക്ഷേത്രങ്ങളിലെ പൂജാരിമാരെ ഒഴിവാക്കിയെന്ന് കാണിച്ച് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ദലിത് വിരുദ്ധനും ദരിദ്ര വിരുദ്ധനുമാണെന്ന് മുൻ എംപിയും കോൺഗ്രസ് നേതാവുമായ ഉദിത് രാജ് ചൂണ്ടിക്കാണിച്ചിരുന്നു. ദലിത് തൊഴിലാളികളിൽ വലിയൊരു പങ്കും ഉൾപ്പെടുന്ന ശുചീകരണ തൊഴിലാളികൾ, സ്ഥിരമായ തൊഴിൽ ഉറപ്പാക്കാനും മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ നൽകാനും സർക്കാരിന് കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ചു. ജോലിക്കിടെ ജീവൻ നഷ്ടപ്പെട്ട ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകുമെന്ന വാഗ്ദാനം വലിയതോതിൽ നിറവേറ്റപ്പെടാതെ കിടക്കുന്നു, ഇത് അതൃപ്തി വർദ്ധിപ്പിക്കുന്നു. കൂടാതെ, മുമ്പ് ദലിതർക്കായി സംവരണം ചെയ്തിരുന്ന ജോലികൾ ഔട്ട്‌സോഴ്‌സ് ചെയ്യുന്നത് സമൂഹത്തിനുള്ളിലെ സാമ്പത്തിക അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചിട്ടുണ്ട്.

തൊഴിൽ പ്രശ്‌നങ്ങൾക്കപ്പുറം, പൗര അടിസ്ഥാന സൗകര്യങ്ങൾ ഒരു അടിയന്തര പ്രശ്‌നമായി തുടരുന്നു. ഡൽഹിയിൽ ഒരു ദശാബ്ദക്കാലത്തെ അധികാരത്തിനും ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) രണ്ട് വർഷത്തെ നിയന്ത്രണത്തിനും ശേഷം, അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ച, മാലിന്യ നിർമാർജന പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത്, താൽക്കാലിക ജീവനക്കാരെ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട പശ്ചാത്തലങ്ങളിൽ നിന്നുള്ളവരെ സ്ഥിരപ്പെടുത്തുന്നതിൽ പരാജയപ്പെട്ടത് എന്നിവയെക്കുറിച്ചും എഎപി വിമർശനങ്ങൾ നേരിടുന്നു.

ദക്ഷിണ ഡൽഹിയിലെ ദിയോളിയിലെ ദലിത് ഭൂരിപക്ഷ കോളനിയായ നയി ബസ്തിയിലെ നിവാസികൾ, വാഗ്ദാനങ്ങൾ പാലിക്കാത്തതും വികസന പുരോഗതിയുടെ അഭാവവും ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടിയോട് നിരാശ പ്രകടിപ്പിച്ചു. അതുപോലെ, പശ്ചിമ ഡൽഹിയിലെ ബിജ്വാസനിലെ ഷഹാബാദ്-മുഹമ്മദ്പൂരിൽ, പട്ടികജാതി സമൂഹം വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമം നേരിടുന്നു. പ്രദേശത്ത് ഒരു റെയിൽവേ മേൽപ്പാലം ഇല്ലാത്തത് നിരന്തരമായ ഗതാഗതക്കുരുക്കിനും സുരക്ഷാ ആശങ്കകൾക്കും കാരണമായിട്ടുണ്ട്.

ദലിത് ഭൂരിപക്ഷ പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വ്യാപകമായ അവഗണന ഇത് എടുത്തുകാണിക്കുന്നു. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ ഡൽഹി തിരഞ്ഞെടുപ്പിൽ വിജയിയെ കണ്ടെത്തുന്നതിൽ ദളിത് വോട്ടർമാർക്ക് നിർണായകമായ ഒരു പങ്കുണ്ട്. പാർട്ടികൾ നൽകിയ വാഗ്ദാനങ്ങളിൽ എത്രത്തോളം സത്യമാകുമെന്നും, സമൂഹത്തിന് ഫലപ്രദമായ പ്രാതിനിധ്യമോ വികസനമോ ഉറപ്പാക്കുന്നതിൽ അർത്ഥവത്തായ മാറ്റമുണ്ടോ എന്നും കണ്ടറിയണം..