ഉപരാഷ്ട്രപതി ആര്? വോട്ടെടുപ്പ് ഇന്ന് രാവിലെ 10 മുതൽ; ജയമുറപ്പിക്കാൻ എൻഡിഎ

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാർലമെന്റ് മന്ദിരത്തിൽ രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. ഇന്ത്യ സ്ഥാനാർഥി മഹാരാഷ്ട്ര ഗവർണ്ണർ സിപി രാധാകൃഷ്ണനും ഇൻഡ്യാ സഖ്യത്തിന്റെ സ്ഥാനാർത്ഥി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദർശൻ റെഡ്ഡിക്കും ഇടയിലാണ് മത്സരം. വൈകിട്ട് ആറിന് വോട്ടെണ്ണൽ തുടങ്ങും. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എൻഡിഎയും ഇന്ത്യ സഖ്യവും ഇന്നലെ എംപിമാർക്ക് പരിശീലനം നൽകാൻ മോക്ക് വോട്ടിംഗ് നടത്തി. ബിജു ജനതാദൾ, ബിആർഎസ് എന്നീ കക്ഷികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കും. ആകെ പോൾ ചെയ്യാൻ സാധ്യതയുള്ള വോട്ട് 770 ആണ്. കണക്കുകൾ പ്രകാരം ഇതിൽ 423 വോട്ട് എൻഡിഎക്കും 322 വോട്ട് ഇൻഡ്യാ സഖ്യത്തിനും ലഭിക്കണം.

എൻഡിഎ പക്ഷത്ത് നിന്ന് കൂറുമാറ്റം ഉണ്ടാകാതിരിക്കാൻ കർശന നിരീക്ഷണം ബിജെപി നേതൃത്വം നടത്തുന്നുണ്ട്. എംപിമാരെ ബാച്ച് ബാച്ചായി തിരിച്ച് മുതിർന്ന നേതാക്കളുടെ മേൽനോട്ടത്തിലാവും വോട്ടെടുപ്പിന് എത്തിക്കുക. എൻഡിഎയെ പിന്തുണയ്ക്കുന്ന നിലപാടിൽ മാറ്റം ഇല്ലെന്ന് വൈഎസ്ആർ കോൺഗ്രസ് അറിയിച്ചിരുന്നു.