നിലപാടില്‍ കടുപ്പം കുറച്ച് ട്രംപ് ; അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം കൊടുക്കാം, പക്ഷെ നഷ്ടപരിഹാരം നല്‍കണം

അമേരിക്കയിലെ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കില്ലെന്ന നിലപാടില്‍ കടുപ്പം കുറച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്ത് നിലവില്‍ താമസിക്കുന്ന ഏഴു ലക്ഷം അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചു. പക്ഷെ പൗരത്വത്തിനു പ്രതിഫലമായി 2500 കോടി അമേരിക്കന്‍ ഡോളര്‍ വേണമെന്നാണ് ട്രംപിന്റെ ആവശ്യം.

ചെറു പ്രായത്തില്‍ അമേരിക്കയില്‍ എത്തുകയും ഇപ്പോഴും അവിടെ തുടരുകയും ചെയ്യുന്നവര്‍ക്കാണ് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ടാവുകയെന്ന് പ്രസിഡന്റ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അഭിയാര്‍ത്ഥി പൗരത്വത്തെ സംബന്ധിച്ച ബില്‍ യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്നത്.

ബരാക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ അഭയാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന ഡാക നിയമം ട്രംപ് അധികാരത്തിലേറിയപ്പോള്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്നും അഭയാര്‍ത്ഥി വിരുദ്ധ നടപടികള്‍ ട്രംപ് സ്വീകരിച്ചിരുന്നു. ഇപ്പോള്‍ നിലപാടില്‍ അയവു വരുത്തിയതോടെ രാജ്യത്തെ 18 ലക്ഷം പേര്‍ക്ക് പൗരത്വം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതിന് ബദലായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതിനായി സംഭാവന നല്‍കാന്‍ ട്രംപ് വീണ്ടും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഡെമോക്രാറ്റുകള്‍ പറയുന്നത്.