പ്രധാനമന്ത്രി എവിടേക്കും പോയിട്ടില്ല; ഡല്‍ഹിലുണ്ടെന്ന് ഫാറൂഖ് അബ്ദുള്ള; വൃത്തികെട്ട രാഷ്ട്രീയം കളിക്കരുതെന്ന് മായാവതി; 'അദൃശ്യന്‍' പോസ്റ്റില്‍ അടിയേറ്റ് കോണ്‍ഗ്രസ്; ഇന്ത്യ സഖ്യത്തില്‍ ഉള്‍പോര്

രാജ്യത്തിനെതിരെ ആക്രമണം നടക്കുമ്പോള്‍ നമ്മള്‍ ഒരുമിച്ച് നില്‍ക്കണമെന്നും അല്ലാതെ പ്രധാനമന്ത്രിയെ പരിഹസിക്കുകയല്ല വേണ്ടെതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് പങ്കുവെച്ച ചിത്രത്തിനെ തള്ളിക്കൊണ്ടാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.

പ്രധാനമന്ത്രി എവിടേക്കും മറഞ്ഞുപോയിട്ടില്ലെന്നും അദ്ദേഹം ഡല്‍ഹിയിലുണ്ടെന്ന് തനിക്ക് അറിയാമെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം വിളിച്ച സര്‍വകക്ഷിയോഗത്തില്‍ മോദി പങ്കെടുക്കാതിരുന്നതോടെയാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ വിമര്‍ശിച്ച് പോസ്റ്റര്‍ ഇറക്കിയത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കേണ്ട സമയമാണിതെന്നും അതിനിടെ വൃത്തികെട്ട രാഷ്ട്രീയം കളിക്കാന്‍ നോക്കുന്നത് ശരിയല്ലെന്നും ബഹുജന്‍ സമാജ്വാദി പാര്‍ട്ടി നേതാവ് മായാവതി വ്യക്തമാക്കി. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികളേയും രാജ്യത്തെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടായി പിന്തുണയ്ക്കേണ്ട സമയമാണിത്. ഇതുപോലൊരു സംഭവത്തെ മറയാക്കി അനാവശ്യ പ്രസ്താവനകളും പോസ്റ്ററുകളും ഇറക്കി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നത് ശരിയല്ല. കാരണം, അത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കും. അത് രാജ്യത്തിന് ഒരുതരത്തിലും നല്ലതല്ലന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യ സംഖ്യത്തിലെ പാര്‍ട്ടികള്‍ തന്നെ തള്ളിപറഞ്ഞതോടെ പെഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ക്ക് കോണ്‍ഗ്രസ് നിയന്ത്രണം ഏര്‍പ്പെടുത്തി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ള മാര്‍ഗ നിര്‍ദേശം എഐസിസി പുറത്തിറക്കി. പ്രവര്‍ത്തക സമിതി നിര്‍ദേശത്തിന് വിരുദ്ധമായ പ്രതികരണങ്ങളില്‍ നടപടിയുണ്ടാകുമെന്നും താക്കീതുണ്ട്.

പ്രധാനമന്ത്രിക്കെതിരായ എക്സ് ഹാന്‍ഡിലിലെ വിമര്‍ശനം പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയതിന് പിന്നാലെയാണ് സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നടപടി. എല്ലാ പിസിസി മേധാവികള്‍ക്കും, സിഎല്‍പി നേതാക്കള്‍ക്കും, പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാര്‍ക്കും, ചുമതലക്കാര്‍ക്കും, എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കുമാണ് കെസി വേണുഗോപാല്‍ കത്തയച്ചത്. പഹല്‍ഗാം ആക്രമണത്തില്‍ പാര്‍ട്ടി ലൈനില്‍ നിന്ന് മാറി പ്രതികരിച്ചാല്‍ നേതാക്കള്‍ക്കെതിരെ പദവി നോക്കാതെ നടപടിയെടുക്കുമെന്നും പറയുന്നു.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കണമെന്നും കോണ്‍ഗ്രസിന്റെ പാരമ്പര്യം കാത്ത് സൂക്ഷിക്കണമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. ജീവന്‍ നഷ്ടപ്പെട്ട നിരപരാധികളുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ഓരോ ഇന്ത്യക്കാരനും ആഗ്രഹിക്കുന്നു.പെഹല്‍ഗാമിലെ നിന്ദ്യമായ ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വളരെയധികം ദുഃഖിക്കുന്നുവെന്നും ഈ വേളയില്‍ രാജ്യത്തോടൊപ്പം നിലകൊള്ളുന്നുവെന്നും കെസി കൂട്ടിച്ചേര്‍ത്തു.
മോദിയുടെ ശരീരത്തില്‍ തലയുടെ ഭാഗത്ത് ‘ഉത്തരവാദിത്വ സമയത്ത് ‘അദൃശ്യന്‍’ എന്നെഴുതിച്ചേര്‍ത്ത ചിത്രമായിരുന്നു കോണ്‍ഗ്രസ് പങ്കുവെച്ചത്. കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും അവര്‍ ചിത്രം പിന്‍വലിക്കുകയും ചെയ്തിരുന്നു.