"രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതിൽ എന്താണ് തെറ്റ്"; ഡല്‍ഹിയില്‍ തോറ്റിട്ടും കുലുങ്ങാതെ ബി.ജെ.പി, എം.പി

തിരഞ്ഞെടുപ്പ് ദിവസങ്ങള്‍ക്ക് തൊട്ടു മുമ്പായി ആം ആദ്മി പാര്‍ട്ടി നടത്തിയ ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റത്തിന് കാരണമായതെന്ന വാദവുമായി ബി.ജെ.പി എം.പി രമേഷ് ബിദുരി. പ്രതിമാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്ത ഡല്‍ഹി നിവാസികളുടെ പക്കല്‍ നിന്നും ബില്‍ ഈടാക്കില്ലെന്ന അരവിന്ദ് കെജരിവാളിന്റെ പ്രഖ്യാപനം ദരിദ്രരായ ജനങ്ങളെ വലിയ രീതിയില്‍ സ്വാധീനിച്ചെന്നാണ് രമേഷ് ബിദുരി പ്രതികരിച്ചത്.

അതേസമയം പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവര്‍ രാജ്യദ്രോഹികളാണെന്നും അവരെ വെടിവെച്ചു കൊല്ലണമെന്നും പറഞ്ഞതില്‍ തെറ്റില്ലെന്നും ബി.ജെ.പി എം.പി പറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂര്‍ കഴിയുമ്പോഴും ആം ആദ്മി പാര്‍ട്ടി വിജയത്തിലേക്കുള്ള കുതിപ്പ് തുടരുമ്പോള്‍ തന്നെയായിരുന്നു ബി.ജെ.പി എം.പിയുടെ പ്രതികരണം വന്നത്.

പ്രതിമാസം 200 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാത്തവരില്‍ നിന്ന് പണം ഈടാക്കില്ലെന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് മുഖ്യമന്ത്രി കെജരിവാള്‍ പ്രഖ്യാപിച്ചത്. വൈദ്യുതി സബ്സിഡിക്ക് പ്രതിവര്‍ഷം 1,800 മുതല്‍ 2,000 കോടി രൂപ വരെയാണ് സര്‍ക്കാരിന് ചെലവാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. 2015 ഫെബ്രുവരിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിനു ശേഷം സര്‍ക്കാര്‍ വൈദ്യുതി ബില്ലുകള്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുന്നുണ്ട്.

“തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നല്‍കുമെന്ന അരവിന്ദ് കെജരിവാളിന്റെ തീരുമാനം ദരിദ്രരെ സ്വാധീനിച്ചിട്ടുണ്ട്.അതേസമയം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ പാവപ്പെട്ട ജനങ്ങളിലേക്ക് എത്തിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നില കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു”” അദ്ദേഹം പ്രതികരിച്ചു.

പൗരത്വ നിയമത്തിനെതിരായി ഷാഹിന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തെ ചുറ്റിപറ്റിയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം നടന്നിരുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കിയായിരുന്നു ബിജെപി ചിത്രീകരിച്ചത്. രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റ്. വിചാരണയ്ക്ക് ശേഷം അത്തരം ആളുകളെ തൂക്കിലേറ്റുന്നില്ലേ, “”ബി.ജെ.പി എം.പി ബിദുരി ചോദിച്ചു.

രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന് കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടിരുന്നു. താക്കൂറിന്റെ പ്രസ്താവനയെ ന്യായീകരിച്ചു കൊണ്ടായിരുന്നു ബി.ജെ.പി എം.പിയായ രമേഷ് ബിദുരിയുടെ പ്രതികരണം.