തമിഴ്‌നാട് ഗവര്‍ണര്‍ അവിടെ എന്താണ് ചെയ്യുന്നത്; സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ 24 മണിക്കൂര്‍; ആര്‍എന്‍ രവിയ്‌ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ഡിഎംകെ നേതാവ് പൊന്മുടി വീണ്ടും മന്ത്രിയാകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഗവര്‍ണര്‍ അവിടെ എന്ത് ചെയ്യുകയാണെന്ന് സുപ്രീം കോടതി ചോദിച്ചു. പൊന്മുടിയ്ക്ക് മന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ ഗവര്‍ണര്‍ക്ക് കോടതി അന്ത്യശാസനം നല്‍കി.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷയില്‍ സ്റ്റേ നേടിയതിന് പിന്നാലെയാണ് പൊന്മുടി വീണ്ടും മന്ത്രി സ്ഥാനത്തെത്തുന്നത്. ഗവര്‍ണര്‍ ആര്‍എന്‍ രവിയ്ക്ക് സുപ്രീംകോടതി സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ 24 മണിക്കൂര്‍ സമയം അനുവദിച്ചു. അനുവദിച്ചിട്ടുള്ള സമയത്തിനുള്ളില്‍ സത്യപ്രതിജ്ഞ നടന്നില്ലെങ്കില്‍ ഇത് സംബന്ധിച്ച് ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.

പൊന്മുടി കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്തതാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അഭിപ്രായപ്പെട്ടു. സത്യവാചകം ചൊല്ലിക്കൊടുക്കില്ലെന്ന ഗവര്‍ണറുടെ നിലപാട് സുപ്രീംകോടതി ഗൗരവത്തോടെയാണ് കാണുന്നതെന്നും കോടതി അറിയിച്ചു. ഗവര്‍ണര്‍ ഭരണഘടനയ്ക്ക് അതീതമായി പ്രവര്‍ത്തിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.