പാക് മിസൈലുകളെ നിലം തൊടീക്കാത്ത S-400 ; എന്താണ് രാജ്യത്തിന് കവചമൊരുക്കിയ 'സുദര്‍ശന്‍ ചക്ര'?

400 കിലോമീറ്റർ ദൂരപരിധിയുള്ള, ഇന്ത്യൻ അതിർത്തി കടന്നെത്തുന്ന എന്തിനെയും അടിച്ചിടുന്ന, പാക് ആക്രമണങ്ങളിൽ നിന്ന് രാജ്യത്തിന് കവചമൊരുക്കിയ ‘സുദർശൻ ചക്ര’. ഇന്ത്യൻ സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാകിസ്ഥാൻ തിരിച്ചടികളിൽ നിന്ന് രാജ്യത്തിന് ഒരു പോറൽ പോലും ഏൽക്കാതെ രക്ഷാകവചം തീർത്ത ‘എസ്‌ 400’ എന്ന സുദർശൻ ചക്ര ലോകത്തിലെ തന്നെ ഏറ്റവും മാരകമായ ഉപരിതല-വിമാന മിസൈൽ പ്രതിരോധ സംവിധാനങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്.

റഷ്യയുടെ അൽമാസ് സെൻട്രൽ ഡിസൈൻ ബ്യൂറോയാണ് ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമ പ്രതിരോധ സംവിധാനങ്ങളിലൊന്നായ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുത്തത്. ഡ്രോണുകൾ, മിസൈലുകൾ, റോക്കറ്റുകൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ തരത്തിലുള്ള വ്യോമാക്രമങ്ങളിൽ നിന്നും സംരക്ഷണം നൽകാനുള്ള കഴിവ് എസ്-400നുണ്ട് എന്നതാണ് പ്രതേകത. ഇവ കൂടാതെ ആളില്ലാ വിമാനങ്ങൾ, വേഗത്തിൽ സഞ്ചരിക്കുന്ന ഇന്റർമീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെയും നേരിടാൻ കഴിയും. ദീർഘദൂര ശേഷിയുള്ളതിനാൽ നാറ്റോ അംഗങ്ങൾ S-400 നെ ഒരു പ്രധാന ഭീഷണിയായാണ് കാണുന്നത്.

എസ്എ-21 ഗ്രോളർ എന്ന് നാറ്റോ നാമകരണം ചെയ്ത എസ്-400ന് മൂന്ന് ഘടകങ്ങളാണ് ഉള്ളത്. മിസൈൽ ലോഞ്ചറുകൾ, ശക്തമായ ഒരു റഡാർ, ഒരു കമാൻഡ് സെന്റർ. 600 കിലോമീറ്റർ പരിധിയിലുള്ള വസ്തുക്കൾ വരെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റർ പരിധിയിൽ വസ്തുക്കളെ ലക്ഷ്യമിടാനും തടയാനും എസ്-400 ന് കഴിയും. ഇതിനൊപ്പം 360-ഡിഗ്രി റഡാറും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ഭീഷണികൾക്കെതിരെ വേഗത്തിൽ വിവിധ തലങ്ങളിലുള്ള പ്രതികരണം നൽകുന്നു. ഇന്ത്യയ്ക്ക് നാല് എസ്-400 സ്ക്വാഡ്രണുകളുണ്ട്. പത്താൻകോട്ട് മുതൽ ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങൾ ഉൾപ്പെടുന്നതാണ് ഒന്ന്. മറ്റൊന്ന് രാജസ്ഥാനിലെയും ഗുജറാത്തിലെയും തന്ത്ര പ്രധാന പ്രദേശങ്ങളെയാണ് സംരക്ഷിക്കുന്നത്.

1980-കളുടെ തുടക്കത്തിൽ എസ്-200 മിസൈൽ സംവിധാനത്തിന് പകരമായാണ് എസ്-400 വികസിപ്പിക്കുന്നത് സംബന്ധിച്ച് റഷ്യ ആലോചന തുടങ്ങുന്നത്. എന്നാൽ ഉയർന്ന ചെലവും ക്രൂയിസ് മിസൈലുകളുടെ ഭീഷണി നേരിടാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാണിച്ച് കാരണം പദ്ധതിക്ക് അനുമതി ലഭിച്ചില്ല. ശേഷം 1980-കളുടെ അവസാനത്തിലാണ് ട്രയംഫ് എന്ന രഹസ്യനാമത്തിൽ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നത്. ആദ്യം ക്രൂസി മിസൈലുകളെയും വിമാനങ്ങളെയും സ്റ്റെൽത്ത് വിമാനങ്ങളെയും നേരിടാൻ കഴിവുള്ള സംവിധാനമായാണ് വികസിപ്പിച്ചെടുത്തത്.

1991 ഓഗസ്റ്റ് 22-ന് ട്രയംഫ് പദ്ധതിക്ക് സോവിയറ്റ് സർക്കാർ അംഗീകാരം നൽകി. പക്ഷേ സോവിയറ്റ് യൂണിയന്റെ പദ്ധതിയെ വീണ്ടും സ്തംഭനാവസ്ഥയിലാക്കി. പിന്നീട് 1993 ജനുവരിയിൽ റഷ്യൻ വ്യോമസേന വീണ്ടും പദ്ധതി പ്രഖ്യാപിക്കുകയും 1999 ഫെബ്രുവരി 12-ന് വിജയകരമായ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തു. തുടക്കത്തിൽ 2001-ൽ വിന്യാസം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും കൂടുതൽ മെച്ചപ്പെടുത്തലുകൾ ആവശ്യമുള്ളതിനാൽ 2007 വരെ വൈകി. റഷ്യൻ സായുധ സേന, ഇന്ത്യ ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളാണ് ഇത് ഉപയോ​ഗിക്കുന്നത്.

എസ്-400 മിസൈൽ സംവിധാനം വാങ്ങിയ ആദ്യ രാജ്യമാണ് ചൈന. 2014ലാണ് ചൈന റഷ്യയിൽ നിന്ന് എസ്-400 വാങ്ങിയത്. ഇതിന് പിന്നാലെയാണ് 2018 ഒക്ടോബറിൽ, എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനങ്ങളുടെ അഞ്ച് യൂണിറ്റുകൾ വാങ്ങുന്നതിനായി ഇന്ത്യ റഷ്യയുമായി 5 ബില്യൺ ഡോളറിന്റെ കരാറിൽ ഒപ്പു വച്ചത്. അമേരിക്കയുടെ കടുത്ത അതൃപ്തി മറികടന്നാണ് ഇന്ത്യ എസ്-400 വ്യോമ പ്രതിരോധസംവിധാനം വാങ്ങിയത്.

സൈന്യത്തിന്റെ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ പാക് അതിർത്തിയിൽ എസ്-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യ ആക്ടിവേറ്റ് ചെയ്തിരുന്നു. പാകിസ്ഥാൻ നടത്തിയ ഡ്രോൺ ആക്രമണങ്ങളെ ചെറുത്തതും ഇതേ രീതിയിൽ ആയിരുന്നു.

Read more