'കൂടുതൽ സീറ്റും തൃണമൂൽ വിട്ടെത്തിയ നേതാക്കൾക്ക്, മറുകണ്ടം ചാടി എത്തിയവർ തലവേദന'; ബംഗാൾ ബി.ജെ.പിയിൽ കടുത്ത പ്രതിഷേധം

സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി ബംഗാൾ ബിജെപിയിൽ കടുത്ത പ്രതിഷേധം. നിരവധി തൃണമൂൽ നേതാക്കൾക്ക് സീറ്റ് നൽകിയെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കൊൽക്കത്തയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. ബിജെപി നേതാക്കളായ മുകുൾ റോയി, അർജുൻ സിംഗ്, ശിവപ്രകാശ് എന്നിവർക്കെതിരെയും പ്രവർത്തകരുടെ കടുത്ത പ്രതിഷേധം ഉണ്ടായി. തൃണമൂൽ വിട്ടെത്തിയ നേതാക്കൾക്ക് ബിജെപി സീറ്റ് നൽകിയതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. ഹാട്രിക് ഭരണം നേടാൻ തയ്യാറെടുത്തിരിക്കുന്ന മമത ബാനർജിയെ തകർത്ത് അധികാരം പിടിക്കാനൊരുങ്ങുന്ന ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഈ തമ്മിലടി ഉണ്ടാക്കിയിരിക്കുന്നത്.

വോട്ട് വിഹിതത്തിലും പാർട്ടിക്ക് അടിത്തറ മെച്ചപ്പെടുത്തിയതിലും ബിജെപിക്ക് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മികച്ച വളർച്ചയാണ് ബംഗാളിൽ ഉണ്ടായിരിക്കുന്നത്. ഇത്തവണ അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ബിജെപി വിവിധ പാർട്ടികളിൽ നിന്നുള്ളവർക്ക് മുന്നിൽ വാതിൽ തുറന്നിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗമായി പല പാർട്ടികളിൽ നിന്നുള്ളവരെയും മറുകണ്ടം ചാടിച്ചു കൊണ്ടുവരുന്നുണ്ട്. പലർക്കും സീറ്റ് വാഗ്ദാനം നൽകിയാണ് ഇത്തരം ‘ചാടിക്കൽ’. എന്നാൽ പാർട്ടിയെ വളർത്തി, ഇനി എങ്ങനെയും വിജയിക്കും എന്ന ഘട്ടം വന്നപ്പോൾ പുതുതായി വന്നവർക്ക് മുതിർന്ന നേതാക്കളേക്കാൾ കൂടുതൽ പരിഗണന നൽകുന്നതിലാണ് പ്രശ്നം.

അതേ സമയം. നാമനിർദേശ പത്രികയിൽ കേസുകൾ മറച്ചുവെച്ചു എന്ന ആരോപണത്തിൽ മമത ബാനർജിക്കെതിരെ ബിജെപി പരാതി നൽകി. മമതയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നന്ദിഗ്രാം റിട്ടേണിംഗ് ഓഫീസർക്കാണ് പരാതി നൽകിയത്. പല ബിജെപി ഓഫീസിനും പ്രതിഷേധം കണക്കിലെടുത്ത് സുരക്ഷ വർദ്ധിപ്പിച്ചു.