റിപ്പോര്‍ട്ട് കിട്ടാന്‍ രാത്രി ഒരുമണി വരെ കാത്തിരുന്നു; ലഖിംപൂരില്‍ യുപി പൊലീസിനെതിരെ സുപ്രീംകോടതി

ലഖിംപൂര്‍ ഖേരി സംഘര്‍ഷത്തിലെ അന്വേഷണം വൈകുന്നതിനെതിരെ സുപ്രീം കോടതി. കേസിലെ തല്‍സ്ഥിതി റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. റിപ്പോര്‍ട്ടിനായി ഇന്ന് പുലര്‍ച്ചെ ഒരു മണി വരെ കാത്തിരുന്നു എന്നായിരുന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞത്. ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു റിപ്പോര്‍ട്ട് കോടതിക്ക് ലഭിച്ചത്.

അന്വേഷണം മന്ദഗതിയിലാക്കാന്‍ ഉള്ള ശ്രമം യുപി പോലീസ് നടത്തരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. ലഖിംപുര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പോലീസ് നടത്തുന്ന അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിലാണ് സുപ്രീം കോടതി അതൃപ്തി രേഖപ്പെടുത്തിയത്.

കര്‍ഷകരെ കൊലപ്പെടുത്തിയ കേസില്‍ 44 സാക്ഷികളാണ് ഉള്ളത്. ഇതില്‍ നാല് പേരെ മാത്രമാണ് ക്രിമിനല്‍ നടപടി ചട്ടം 164 പ്രകാരം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ബാക്കിയുള്ളവരുടെ രഹസ്യ മൊഴി രേഖപെടുത്താത്തത് എന്ത് കൊണ്ടാണെന്ന് സുപ്രീം കോടതി ആരാഞ്ഞു. ദസറ അവധിയെ തുടര്‍ന്ന് മജിസ്‌ട്രേറ്റ് കോടതി അവധി ആയതിനാലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുന്നത് വൈകിയതെന്ന് യുപി സര്‍ക്കാറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ സുപ്രീം കോടതിയെ അറിയിച്ചു.

അടുത്ത ആഴ്ചക്കകം എല്ലാ സാക്ഷികളുടെയും രഹസ്യ മൊഴി രേഖപെടുത്താന്‍ കോടതി നിര്‍ദേശിച്ചു. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണം. അനന്തമായി അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസന്വേഷണം അവസാനിക്കാത്ത കഥ പോലെയാകരുതെന്നായിരുന്നു കോടതിയുടെ വിമര്‍ശനം. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.