യു.പിയിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണം; ആവശ്യവുമായി ശശി തരൂര്‍

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ യു.പിയിലെ വോട്ടുകള്‍ പ്രത്യേക എണ്ണണമെന്ന് ശശി തരൂര്‍. തിരഞ്ഞെടുപ്പ് സമിതിയോട് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടു. പോളിംഗില്‍ ക്രമക്കേട് നടന്നെന്ന് ചൂണ്ടിക്കാട്ടി തരൂര്‍ പക്ഷം പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ തരൂരിനെതിരെ കൊടിക്കുന്നില്‍ സുരേഷ് രംഗത്തുവന്നു. വോട്ട് പ്രശ്നം ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ പരാതി തോല്‍വിക്കുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വോട്ടെണ്ണലിനായി ഖാര്‍ഗെയുടെ ഏജന്റായി കൊടിക്കുന്നില്‍ സുരേഷാണ് എഐസിസി ആസ്ഥാനത്ത് എത്തിയിരിക്കുന്നത്.

എഐസിസി ആസ്ഥാനത്ത് ഉടന്‍ തന്നെ വോട്ടെണ്ണല്‍ നടപടികള്‍ തുടങ്ങും. 68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്‌ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുക്കും. ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി, നൂറ് എണ്ണം വീതമുളള ഓരോ കെട്ടാക്കി മാറ്റും. തുടര്‍ന്ന് നാല് മുതല്‍ ആറ് ടേബിളുകളിലായി വോട്ടെണ്ണല്‍ നടക്കും. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

തിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 9915 വോട്ടര്‍മാരില്‍ 9497 പേര്‍ (95.78%) വോട്ട് ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും 90 ശതമാനത്തിലധികം പോളിംഗുണ്ട്. കേരളത്തില്‍ 95.76% ആണു പോളിംഗ്.

അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ പ്രസിഡന്റാകും. ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച്, പരമാവധി വോട്ട് പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശശി തരൂര്‍.

Read more

പ്രമുഖ ദേശീയനേതാക്കളെല്ലാം ഖാര്‍ഗെയെ പിന്തുണയ്ക്കുമ്പോള്‍ സാധാരണപ്രവര്‍ത്തകരും യുവ നേതാക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസമായിരുന്നു പ്രചാരണത്തിലുടനീളം തരൂര്‍ പ്രകടിപ്പിച്ചത്.