യു.പിയിൽ രണ്ടാം കിം ജോങ് ഉൻ വേണോയെന്ന് വോട്ടർമാർ തീരുമാനിക്കണം: ബിജെപിക്കെതിരെ കർഷക നേതാവ്

ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി കർഷക നേതാവ് രാകേഷ് ടികൈത്. ഉത്തർപ്രദേശിൽ “രണ്ടാം കിം ജോങ് ഉൻ” വേണോയെന്ന് വോട്ടർമാർ തീരുമാനിക്കണമെന്ന് രാകേഷ് ടികൈത് പറഞ്ഞു.

“ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും വേണോ അതോ (ഉത്തരകൊറിയ) – രണ്ടാം കിം ജോങ് പോലെയുള്ള ഒരു സാഹചര്യം വേണോ എന്ന് ജനങ്ങൾ തീരുമാനിക്കണം. ഞങ്ങൾക്ക് ഒരു സംസ്ഥാനത്തും സ്വേച്ഛാധിപത്യ സർക്കാർ ആവശ്യമില്ല. ആളുകൾ അവരുടെ വോട്ടുകൾ വിവേകത്തോടെ വിനിയോഗിക്കണം എന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്” രാകേഷ് ടികൈത് പറഞ്ഞു.

തന്റെ ജന്മനാടായ മുസാഫർനഗറിൽ ബി.ജെ.പി ധ്രുവീകരണ പ്രചാരണം നടത്തുകയാണെന്ന് കഴിഞ്ഞ ആഴ്ച രാകേഷ് ടികൈത് ആരോപിച്ചിരുന്നു. ഇത് ഹിന്ദു-മുസ്ലിം മത്സരങ്ങൾക്കുള്ള സ്റ്റേഡിയമല്ലെന്നും അദ്ദേഹം പറഞ്ഞു. “പടിഞ്ഞാറൻ ഉത്തർപ്രദേശ് വികസനത്തെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഹിന്ദു, മുസ്ലീം, ജിന്ന, മതം എന്നിവയെക്കുറിച്ച് സംസാരിക്കുന്നവർക്ക് വോട്ട് നഷ്ടപ്പെടും. മുസാഫർനഗർ ഹിന്ദു-മുസ്ലിം മത്സരങ്ങൾക്കുള്ള സ്റ്റേഡിയമല്ല,” രാകേഷ് ടികൈത് ട്വീറ്റ് ചെയ്തു.

വികസനം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ കർഷകർക്ക് കൂടുതൽ ആശങ്കയുണ്ടെന്ന് രാകേഷ് ടികൈത് പലപ്പോഴും പറഞ്ഞിട്ടുണ്ട്. “കർഷകർക്ക് എതിരല്ലാത്തവരെ വോട്ടർമാർ അനുകൂലിക്കുമെന്ന് ഞാൻ കരുതുന്നു. ഹിന്ദു-മുസ്ലിം വോട്ടർമാരെ ധ്രുവീകരിക്കാത്തവരെ അവർ പിന്തുണയ്ക്കും. പാക്കിസ്ഥാനെയും ജിന്നയെയും കുറിച്ച് മാത്രമല്ല, തങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്നവരെ ആളുകൾ അനുകൂലിക്കും,” അദ്ദേഹം പറഞ്ഞതായി വാർത്ത ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

മൂന്ന് വിവാദ കാർഷിക നിയമങ്ങൾക്കെതിരെ 11 മാസത്തെ കർഷകരുടെ പ്രതിഷേധത്തിന്റെ മുൻനിരയിൽ രാകേഷ് ടികൈത് ഉണ്ടായിരുന്നു. നവംബറിൽ നിയമം പിൻവലിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Read more

കേന്ദ്രസർക്കാർ നിയമങ്ങൾ റദ്ദാക്കിയതിന് പിന്നിൽ യുപി, പഞ്ചാബ് തുടങ്ങിയ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കർഷകരോഷം വലിയ ഘടകമാണ്.