അഴിമതി കേസിൽ വി.കെ ശശികലയുടെ നൂറ് കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

പുറത്താക്കപ്പെട്ട എഐഎഡിഎംകെ നേതാവ് വി,കെ ശശികലയുടെ ഉടമസ്ഥതയിലുള്ള 11 വസ്തുവകകൾ ആദായനികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ പയന്നൂർ ഗ്രാമത്തിൽ 24 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന സ്വത്തുക്കൾ 1991 മുതൽ 1996 വരെ ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോൾ വാങ്ങിച്ചതാണെന്നാണ് പറയപ്പെടുന്നത്.

2014 ലെ കർണാടക പ്രത്യേക കോടതി മുൻ ജഡ്ജി ജോൺ മൈക്കിൾ കുൻഹയുടെ ഒരു വിധിയിൽ, ഇവ ജയലളിതയുടെയും അവരുടെ അടുത്ത സഹായിയായ ശശികലയുടെയും അവരുടെ ബന്ധുക്കളായ ഇളവരശിയുടെയും സുധാകരന്റെയും “അനധികൃത സ്വത്ത്” ആയി പട്ടികപ്പെടുത്തിയിട്ടുണ്ട്.

1990 കളിൽ വസ്തു വാങ്ങിയപ്പോൾ ഏകദേശം 20 ലക്ഷം രൂപ വിലയുണ്ടായിരിക്കാം, ഇപ്പോഴത്തെ വില ഏകദേശം 100 കോടി രൂപയാണ്. 2014 ലെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ, നികുതി വകുപ്പ് ബിനാമി ഇടപാടുകൾ (നിരോധനം) നിയമപ്രകാരം വസ്തുവകകൾ അറ്റാച്ചു ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ലാൻഡ് രജിസ്ട്രേഷൻ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്, കൂടാതെ അറ്റാച്ച്മെന്റ് നോട്ടീസുകൾ വസ്തുവിന് പുറത്ത് പതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

വികെ ശശികലയ്ക്ക് ഈ വസ്തുവകകൾ ഉപയോഗിക്കുന്നത് തുടരാനാകുമെങ്കിലും അവർക്ക് ഒരു ഇടപാടും നടത്താൻ കഴിയില്ല. അഴിമതിക്കേസിൽ നാലുവർഷത്തെ ജയിൽവാസത്തിനുശേഷം 67 കാരിയായ ശശികല ഈ വർഷം ആദ്യം പുറത്തിറങ്ങിയിരുന്നു.

2016 ൽ ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെ അദ്ധ്യക്ഷയായി അവർ അധികാരമേറ്റു, ജയലളിതയും പ്രതിയായ കേസിൽ സുപ്രീംകോടതി അഴിമതിക്കുറ്റത്തിന് ശിക്ഷിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനുള്ള വിഫല ശ്രമവും ശശികല നടത്തിയിരുന്നു.

Read more

തമിഴ്‌നാട്ടിലെ ഏപ്രിൽ- മെയ് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പ്, താൻ “രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന്” അവർ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ പനീർസെൽവത്തിന്റെ ഭാര്യയുടെ മരണത്തിൽ അനുശോചനം അറിയിക്കാൻ വികെ ശശികല അടുത്തിടെ അദ്ദേഹത്തെ കണ്ടിരുന്നു.  പനീർസെൽവം ശശികലക്കെതിരെ തിരിഞ്ഞതിന് ശേഷം നാല് വർഷം കഴിഞ്ഞുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു അത്.