ചന്ദ്രോപരിതലത്തില്‍ പറന്നുയര്‍ന്ന് സോഫ്റ്റ് ലാന്‍ഡ് ചെയ്ത് വിക്രം ലാന്‍ഡര്‍; ഹോപ്പ് എക്സ്പിരിമെന്റ് വിജയകരമെന്ന് ഐഎസ്ആര്‍ഒ

ഹോപ്പ് എക്സ്പിരിമെന്റില്‍ വിജയം കൈവരിച്ച് ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചാന്ദ്രയാന്‍ 3 യുടെ വിക്രം ലാന്‍ഡര്‍. ആദ്യം ലാന്‍ഡ് ചെയ്ത സ്ഥലത്ത് നിന്ന് വീണ്ടും അന്തരീക്ഷത്തിലേക്ക് ഉയരുകയും തുടര്‍ന്ന് സോഫ്റ്റ് ലാന്‍ഡ് നടത്തുകയും ചെയ്തുവെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

ഹോപ്പ് എക്സ്പിരിമെന്റ് എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണം വിജയകരമായതിന്റെ വീഡിയോ ദൃശ്യം എക്‌സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്ത വിക്രം ലാന്‍ഡറിനെ ഭൂമിയില്‍ നിന്ന് നിര്‍ദേശം നല്‍കിയാണ് വീണ്ടും ഉയര്‍ത്തിയത്. ലാന്‍ഡറിനെ ഏകദേശം 40 സെന്റീമീറ്ററാണ് ഉയര്‍ത്തിയത്.

30-40 സെന്റീമീറ്റര്‍ അകലത്തില്‍ മറ്റൊരിടത്ത് സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡ് ചെയ്യുകയും ചെയ്തു. സെപ്റ്റംബര്‍ 3 നായിരുന്നു പരീക്ഷണം നടന്നത്. ഹോപ്പ് എക്സ്പിരിമെന്റിന് മുന്നോടിയായി പ്രഗ്യാന്‍ റോവറിന് ഇറങ്ങുന്നതിനായി ഒരുക്കിയ റാമ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ മടക്കിവെക്കുകയും ലാന്‍ഡിങിന് ശേഷം അവ വീണ്ടും വിന്യസിക്കുകയും ചെയ്തു.

ചന്ദ്രനില്‍ നിന്ന് ശേഖരിക്കുന്ന സാമ്പിളുകള്‍ ഭൂമിയിലെത്തിക്കുന്നതിനും മനുഷ്യയാത്രയ്ക്കും സഹായകമാവുന്ന പേടകങ്ങള്‍ നിര്‍മിക്കുന്നതിനും ഹോപ്പ് എക്സ്പിരിമെന്റിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ സഹായിക്കുമെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി.