തമിഴ്‌നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൽ ടിവികെ അധ്യക്ഷനും നടനുമായ വിജയ്ക്ക് മറുപടിയുമായി സെന്തിൽ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് സെന്തിൽ ബാലാജി പറഞ്ഞു. 4 മണിക്ക് വിജയ് എത്താതിരുന്നതാണ് ദുരന്തത്തിന് കാരണമെന്നും സെന്തിൽ ബാലാജി കുറ്റപ്പെടുത്തി. വിജയ് വരും മുൻപേ പ്രശ്നങ്ങൾ തുടങ്ങിയെന്നും ആളുകൾ കുഴഞ്ഞുവീണിരുന്നുവെന്നും സെന്തിൽ ബാലാജി കൂട്ടിച്ചേര്‍ത്തു.
സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരന്തമാണ് നടന്നതെന്നും സെന്തിൽ ബാലാജി കൂട്ടിച്ചേര്‍ത്തു. മരിച്ചവരിൽ 31 പേർ കരൂർ സ്വദേശികളാണെന്നും മിക്കവരും തനിക്ക് നേരിട്ട് അറിയാവുന്നവരാണെന്നും സെന്തിൽ ബാലാജി പറഞ്ഞു. യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ലെന്നും സെന്തിൽ ബാലാജി കുറ്റപ്പെടുത്തി. ഡിഎംകെ യോഗങ്ങളിൽ അതല്ല പതിവെന്നും സെന്തിൽ ബാലാജി പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ ടിവികെ ഒരുക്കിയില്ലെന്ന് വീഡിയോ ദൃശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെന്തിൽ ബാലാജി വ്യക്തമാക്കിയത്. നൂറുകണക്കിന് ചെരുപ്പുകളാണ് ചിതറിക്കിടന്നത്. ഒരു വെള്ളക്കുപ്പിയോ ബിസ്കറ്റ് കവറോ കണ്ടില്ല. അനുവദിച്ച സമയത്ത് വിജയ് വന്നിരുന്നെങ്കിൽ ദുരന്തം സംഭവിക്കില്ലായിരുന്നു. അതേസമയം കരൂരിൽ മാത്രം പ്രശ്നം എങ്ങനെ എന്നാണ് വിജയ് ചോദിക്കുന്നതെന്നും ബാലാജി പരിഹസിച്ചു. അമിതവേഗത്തിൽ എന്നും വാഹനം ഓടിക്കുന്ന ആൾ ഒരു ദിവസം മാത്രം തനിക്ക് അപകടം സംഭവിച്ചതിന്റെ കാരണം ചോദിക്കുന്നത് പോലെയുള്ള പ്രതികരണമാണിതെന്നും സെന്തിൽ ബാലാജി കൂട്ടിച്ചേർത്തു.







